മാന്നാർ: പരുമല തിക്കപ്പുഴയിൽ വ്യാപക മോഷണം. വ്യാപാര സ്ഥാപനങ്ങളിലും ക്ഷേത്രത്തിലും മോഷണം നടന്നു. മൂന്നു വ്യാപാര സ്ഥാപനങ്ങളിലും ഒരു ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. പരുമല തിക്കപ്പുഴ തിരുവാർമംഗലം ശിവക്ഷേത്രത്തിന്റെ തിടപ്പള്ളി കുത്തിത്തുറന്നു മൂന്നു വലിയ വിളക്കുകളും ഉരുളിയും അപഹരിച്ചു. ശ്രീകോവിൽ കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കാണിക്കവഞ്ചിയും കുത്തിത്തുറക്കാൻ ശ്രമിച്ചിട്ടുണ്ട്.
ഗ്രില്ല് തകർത്തു
ഈ ക്ഷേത്രത്തിനു സമീപമുള്ള ലിജോയുടെ ഉടമസ്ഥതയിലുള്ള പൊന്നൂസ് ബേക്കറിയിൽ മോഷണം നടന്നു. ഗ്രില്ല് തകർത്ത് അകത്തു കയറി മോഷ്ടാവ് ഷട്ടർ പൂട്ട് തകർത്തു നാലായിരം രൂപയോളം അപഹരിച്ചു.
മോഷ്ടാക്കൾ ഇവിടെനിന്ന് എടുത്തു കുടിച്ച സോഫ്റ്റ് ഡ്രിംഗ്സിന്റെ ഒഴിഞ്ഞ കുപ്പികൾ അവിടെ ഉപേക്ഷിച്ചിട്ടുണ്ട്. ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള ഹരി വിജയ ബേക്കറിയിലും മോഷണം നടന്നു. പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ മേശവലിപ്പ് ഉൾപ്പെടെയാണ് മോഷ്ടിച്ചത്. രാവിലെ കടയിലേക്കുള്ള പാലിനും മറ്റുമായി സൂക്ഷിച്ചിരുന്ന പണമാണ് ഇവിടെ നഷ്ടമായത്.
ഇതിനു സമീപമുള്ള സോമന്റെ ഉടമസ്ഥതയിലുള്ള കേരളാ സ്റ്റോർ എന്ന സ്ഥാപനത്തിലും മോഷണം നടന്നു.
കാമറയിൽ
ഇവിടത്തെ കാമറയിൽ മോഷ്ടാക്കളുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. മുഖംമൂടി ധരിച്ചു കൈകളിൽ ഉറ ധരിച്ച് പിക്കാസ് കൊണ്ട് പൂട്ടു പൊളിക്കുന്ന ദൃശ്യങ്ങളാണ് പതിഞ്ഞിരിക്കുന്നത്. ഇരുട്ടായതിനാൽ ദൃശ്യങ്ങൾ വ്യക്തമല്ല. പുലർച്ചെ ഒന്നോയോടെയാണ് മോഷണം നടന്നിരിക്കുന്നത്. ഇതിന് മുൻപും തിക്കപ്പുഴയിലെ കടകളിൽ മോഷണം നടന്നിട്ടുണ്ട്. പുളിക്കീഴ് പോലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. തുടർന്നു വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
പരുമല മേഖലയെ വിറപ്പിച്ചു മോഷണപരമ്പര
10:49 PM Dec 09, 2022 | Deepika.com