തൊടുപുഴ: പരിശോധനകളും ബോധവത്കരണവും ശക്തമാകുന്പോഴും ജില്ലയിൽ ലഹരികടത്തു കേസ് കുത്തനെ കൂടുന്നു. പിടിക്കപ്പെടാത്തവ അതിലുമേറെ. ദിവസേനയെന്നോണം ലഹരികടത്ത് കേസുകളിൽ പിടിയിലാകുന്നവരുടെ എണ്ണം കൂടി വരികയാണ്.
ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലുമാണ് കഴിഞ്ഞ പതിനൊന്ന് മാസത്തിനിടെ എക്സൈസ് അധികൃതർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു പിടികൂടിയത്. എന്നാൽ, കഞ്ചാവുകടത്തു കേസുകളിൽ പിടിയിലാകുന്നവർ നിയമത്തിന്റെ പഴുതിലൂടെ പുറത്തിറങ്ങി വീണ്ടും ഇതേ നിയമ ലംഘനം ആവർത്തിക്കുകയാണ്.
505 കേസുകൾ
ജനുവരി മുതൽ നവംബർ വരെ 505 മയക്കുമരുന്ന് കേസുകളാണ് ജില്ലയിൽ പിടികൂടിയത്. 819 അബ്കാരി കേസുകളും പിടികൂടി. തൊടുപുഴ കേന്ദ്രീകരിച്ചു പിടിയിലാകുന്നവരുടെ എണ്ണവും കൂടിവരികയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 17 മയക്കുമരുന്നു കേസുകളും 18 അബ്കാരി കേസുകളും തൊടുപുഴയിൽ മാത്രം എക്സൈസ് പിടികൂടി. കഴിഞ്ഞ ജനുവരി ഒന്നുമുതൽ ഡിസംബർ ഏഴു വരെ 30 കിലോ കഞ്ചാവാണ് എക്സൈസ് അധികൃതർ പിടിച്ചെടുത്തത്. ഇവയോടൊപ്പം സിന്തറ്റിക് ഡ്രഗ്സിന്റെ ഉപയോഗവും വിപണനവും ജില്ലയിൽ കൂടിവരുന്നതായാണ് എക്സൈസിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
ഇക്കാലയളവിൽ 12.899 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കടുത്ത പാർശ്വഫലങ്ങളുള്ള എംഡിഎംഎ ഗ്രാമിനു പതിനായിരം രൂപ വരെ ഈടാക്കി വില്‍ക്കുന്നവരുണ്ട്. വിദ്യാർഥികളും പ്രഫഷണലുകളുമാണ് പ്രധാന ഇരകൾ. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഡിജെ പാർട്ടികളിലും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ ലഹരിമരുന്ന് അര ഗ്രാമിനു മുകളിൽ കൈവശം വച്ചാൽ പത്തു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ലഹരികടത്തിന് ഓണ്‍ലൈൻ വഴിയുള്ള ഇടപാടുകളും ജില്ലയിൽ സജീവമാണ്.
പൊതു ഇടങ്ങളും നഗരത്തോടു ചേർന്നുള്ള ഗ്രാമപ്രദേശങ്ങളും ലഹരി കൈമാറ്റത്തിനായി ഉപയോഗിക്കുന്നുണ്ട്. സംഭവവുമായി പിടിയിലാകുന്നവരെല്ലാം ഇടനിലക്കാരാണ്.
പരിശോധന വ്യാപകമാക്കിയ സാഹചര്യത്തിലാണ് കേസുകളുടെ എണ്ണം വർധിക്കുന്നതെന്ന് അധികൃതർ പറയുന്പോഴും ലഹരിവ്യാപനം ശക്തമാവുകയാണെന്ന സൂചനയാണ് ഇതു നൽകുന്നത്.
പരിശോധനകൾക്കിടയിലും ലഹരികടത്ത് തകൃതി
10:29 PM Dec 09, 2022 | Deepika.com