കണമല: പശ്ചാത്താപത്തിന്റെ തെളിനീർ ഒഴുകുന്ന നദി കാണണമെങ്കിൽ എരുമേലിക്കടുത്ത് പമ്പാവാലി കാളകെട്ടി ഇടത്താവളം കഴിഞ്ഞ് അഴുതാ നദിയുടെ കരയിൽ വന്നാൽ മതി.
അഴുതയിൽ നൂറുകണക്കിന് അയ്യപ്പഭക്തരാണ് ദിവസവും മുങ്ങിനിവരുന്നത്. നദിയിൽ മുങ്ങിക്കുളിച്ച് കയറുമ്പോൾ ഭക്തരുടെ കയ്യിൽ നദിയിൽ നിന്നെടുത്ത ഒരു കല്ലുണ്ടാകും. ചെയ്തുപോയ തെറ്റുകളാണ് കല്ല്. അത് തലയിൽവച്ച് ശരണസ്തുതികൾ നിറഞ്ഞ പ്രാർഥനയോടെ ചെങ്കുത്തായ കയറ്റം കയറി മലമുകളിലെത്തണം.
പരിചരണത്തിനായി താത്്കാലിക മെഡിക്കൽ ക്യാമ്പ് സജീകരിച്ചിട്ടുണ്ട്. മലമുകളിൽ നിരപ്പായ സ്ഥലത്ത് കല്ലുകൾ കൂമ്പാരമായും ചിതറിവീണ് കിടക്കുന്നതും കാണാം. പാപമോചനം തേടി കല്ലുകളിട്ട് കല്ലിടാംകുന്ന് എന്ന പേരു പതിഞ്ഞുപോയ ഇവിടം കഴിഞ്ഞാൽ പിന്നെ ഇതേപോലെ കഠിന കയറ്റമുള്ളത് കരിമലയിൽ എത്തുമ്പോഴാണ്.
വൃതമെടുത്ത് കാട്ടിലൂടെ ശബരിമല യാത്ര ചെയ്യുന്ന ഏതൊരു സ്വാമി ഭക്തനും അഴുത നദിയിൽ കുളിച്ച് മല കയറി കല്ലിടാം കുന്നിൽ എത്തുന്നതോടെ പാപമോചനത്തിന്റെ അനുഭൂതി അനുഭവിച്ചറിയുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ശബരിമല യാത്രയിലെ പാപനാശിനിയായാണ് കാട്ടുചോലയായ അഴുത നദി അറിയപ്പെടുന്നത്. വെള്ളം കുറഞ്ഞു തുടങ്ങിയതിനാൽ അഴുതക്കടവിൽ താത്കാലിക തടയണ ഒരുക്കിയിട്ടുണ്ട്.
പാപം തലയിൽ ചുമന്ന് മലമുകളിലിടും : ശരണവഴിയിൽ പാപനാശിനി അഴുത
10:23 PM Dec 09, 2022 | Deepika.com