കുമരകം: വേമ്പനാട്ടുകായലിൽ സൂരി ഹോട്ടലിന് പിന്നിലായി നാട്ടിയിരിക്കുന്ന തെങ്ങിൻകുറ്റികൾ ജലയാത്രക്ക് ഭീഷണിയാകുന്നു. ഹൗസ് ബോട്ടുകൾ ഉൾപ്പെടെ നിരവധി ജലയാനങ്ങൾ സഞ്ചരിക്കുന്ന പാതയിലാണ് അപകടം വിതച്ച് തെങ്ങിൻ കുറ്റികൾ സ്ഥിതി ചെയ്യുന്നത്. ജലനിരപ്പ് ഉയരുമ്പോൾ തെങ്ങിൻ കുറ്റികൾ വെള്ളത്തിൽ മുങ്ങി നിൽക്കുന്നതിനാൽ പലപ്പോഴും ഇവ ശ്രദ്ധയിൽ പെടാറില്ല. ഇതോടെ ഇവിടെ ബോട്ടുകൾ കുറ്റികളിൽ തട്ടുന്നത് പതിവാണ്. രാത്രികാലങ്ങളിൽ മത്സ്യബന്ധനത്തിനായി എത്തുന്ന മത്സ്യത്തൊഴിലാളികൾക്കും കുറ്റികൾ ഭീഷണിയാണ്. പലപ്പോഴും വൻ അപകടങ്ങൾ ഒഴിവാകുന്നത് തല നാഴികയ്ക്കാണ്. സൂരി ഹോട്ടലിലെ ബോട്ടുകൾ കെട്ടുന്നതിനായി നാട്ടിയ കുറ്റികളായിരുന്നു ഇവ. പിന്നീട് റിസോർട്ടുകാർ കുറ്റികൾ ഉപയോഗിക്കാതായെങ്കിലും ഇവ ഊരിമാറ്റിയില്ല.
അപകടാവസ്ഥയിൽ നിൽക്കുന്ന തെങ്ങിൻ കുറ്റികൾ ബന്ധപ്പെട്ടവർ ഇടപെട്ട് നീക്കം ചെയ്യാനുള്ള നടപടികൾ കൈകൊള്ളണമെന്നാണ് മത്സ്യത്തൊഴിലാളികളുടെയും ബോട്ട് ജീവനക്കാരുടെയും ആവശ്യപ്പെട്ടു.
ജലയാത്രയ്ക്ക് ഭീഷണിയായി കായലിൽ തെങ്ങിൻ കുറ്റികൾ
01:09 AM Dec 09, 2022 | Deepika.com