വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിൽ വ്യാഴാഴ്ച രാത്രി ആനയിടഞ്ഞു. താഴെനിന്ന പാപ്പാനെ ആന കുത്താൻ ശ്രമിച്ചെങ്കിലും ഉരുണ്ടു മാറിയതിനാൽ രക്ഷപ്പെട്ടു. ഉദയനാപുരം ശ്രീ സുബ്രഹ്മമണ്യ ക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തിനെത്തിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചിറക്കടവ് തിരുനീലകണ്ഠനെന്ന ആനയാണ് ഇന്നലെ രാത്രി 10.20 ഓടെ ഇടഞ്ഞത്. ഇടയുന്നതിന് തൊട്ടുമുമ്പ് ക്ഷേത്രം തന്ത്രി ആനപുറത്തുണ്ടായിരുന്നു. തന്ത്രി ഇറങ്ങി കുറച്ചുനേരം കഴിഞ്ഞാണ് ആനയിടഞ്ഞത്.
ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന ജനങ്ങൾ പരിഭ്രാന്തിയോടെ ഓടി. തുടർന്ന് വൈക്കം പോലീസ്, അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. വെറ്ററിനറി ഡോക്ടറും മയക്കുവെടി വയ്ക്കാൻ വിമുക്ത ഭടനുമെത്തിയെങ്കിലും മയക്കുവെടി വയ്ക്കാതെതന്നെ 11.40 ഓടെ ആനയെ തെക്കേഗോപുരത്തിന് സമീപം തളച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന് ആദ്യനാൾ മുതൽ ചടങ്ങുകളിലെ നിറസാന്നിധ്യമായിരുന്നു ചിറക്കടവ് തിരുനീലകണ്ഠൻ.
വൈക്കം മഹാദേവക്ഷേത്രത്തിൽ ആനയിടഞ്ഞു
01:07 AM Dec 09, 2022 | Deepika.com