ഒറ്റപ്പാലം : ഒറ്റപ്പാലത്തിന്റെ തനതു വ്യവസായവും വരുമാന മാർഗവുമായിരുന്ന തീപ്പെട്ടി കന്പനികൾക്കു വംശനാശം. ഒരുകാലത്ത് ഏറ്റവും അധികം തീപ്പെട്ടി കന്പനികൾ ഉണ്ടായിരുന്ന ഒറ്റപ്പാലം മേഖലയിൽ ഇപ്പോൾ തീപ്പെട്ടി കന്പനികൾ ഇല്ല എന്നുതന്നെ പറയാം.
ലക്കിടി തീപ്പെട്ടി കന്പനികളിൽ നിന്നും ഉയർന്നിരുന്ന സൈറണ്‍ വിളി കേട്ടാണ് ഒരുകാലത്ത് ഒറ്റപ്പാലത്തിന്റെ പ്രഭാത പ്രദോഷങ്ങൾ അടയാളപ്പെടുത്തിയിരുന്നത്. വിലയിടിവും കയറ്റുമതി നിലച്ചതുമാണ് പരന്പരാഗതമായ ഈ വ്യവസായത്തെ പ്രതിസന്ധിയിലേക്കു തള്ളിവിട്ടത്.
തീപ്പെട്ടിക്കൊള്ളികൾ നിർമിച്ചു മരുന്നു നിറയ്ക്കുന്നതിനായി തമിഴ്നാട്ടിലെ കന്പനികളിലേക്കു കയറ്റി അയയ്ക്കുന്ന യൂണിറ്റുകൾ പലതും അടച്ചുപൂട്ടി. നൂറുകണക്കിനു തൊഴിലാളികൾക്കു നേരിട്ടു ജോലി നല്കുന്ന വ്യവസായമായിരുന്നു ഇത്.
തമിഴ്നാട്ടിൽ തീപ്പെട്ടിക്ക് വില കുറഞ്ഞതോടെയാണു ഇവിടത്തെ കൊള്ളി നിർമാണ യൂണിറ്റുകൾ പ്രതിസന്ധിയിലായത്. കോവിഡിനു ശേഷം വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂടി കുറഞ്ഞതോടെ തമിഴ്നാട്ടിൽ തീപ്പെട്ടിയുടെ വില പകുതിയായി. ഇതിനു പിന്നാലെ ഇവിടുന്നുള്ള തീപ്പെട്ടികൊള്ളി കയറ്റുമതിയും പകുതിയായി കുറഞ്ഞു.
വില വർധന ആവശ്യപ്പെട്ടു തമിഴ്നാട്ടിലെ കന്പനികൾ സമരം തുടങ്ങിയതോടെ ഇവിടുത്തെ കൊള്ളി നിർമാണ യൂണിറ്റുകൾ തീർത്തും നിശ്ചലമായി. പാലക്കാട് ജില്ലയിൽ വിവിധ യൂണിറ്റുകളിൽ നിർമിച്ചിരുന്ന കൊള്ളികൾ തമിഴ്നാട്ടിലെ ശിവകാശി, കോവിൽപ്പെട്ടി എന്നിവിടങ്ങളിലെ കന്പനികളിലേക്കാണു പ്രധാനമായും കയറ്റി അയച്ചിരുന്നത്.
തീപ്പെട്ടിക്കൊള്ളിക്കൊപ്പം യൂണിറ്റുകളിൽ സജീവമായിരുന്ന പെട്ടി നിർമാണം പണ്ടേ നിലച്ചിരുന്നു. കടലാസ് നിർമിത പെട്ടികൾ ഉല്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ തമിഴ്നാട്ടിൽ സജീവമായതോടെയാണു മരത്തിൽ നിർമിച്ചിരുന്ന പെട്ടികളുടെ വിപണി ഇടിഞ്ഞത്. കഴിഞ്ഞ അഞ്ച് വർഷത്തോളമായി പാലക്കാട് ജില്ലയിലെ എല്ലാ യൂണിറ്റുകളിലും കൊള്ളികൾ മാത്രമാണു നിർമിക്കുന്നത്. നേരത്തെ കൊള്ളികൾ നിർമിച്ചിരുന്ന മിക്ക കേന്ദ്രങ്ങളിലും പെട്ടികൾ കൂടി ഉത്പാദിപ്പിച്ചിരുന്നു. ഇവ രണ്ടും തമിഴ്നാട്ടിലെ കന്പനികളിലേക്കു കയറ്റി അയച്ചാണു മരുന്ന് നിറച്ചു വിപണിയിലെത്തിയിരുന്നത്. പെട്ടിയും കൊള്ളിയും നിർമിക്കുന്ന യൂണിറ്റുകൾ തമിഴ്നാട്ടിൽ സജീവമായതും ഇവിടുത്തെ വ്യവസായ മേഖലയ്ക്കു തിരിച്ചടിയായി. തമിഴ്നാട്ടിൽ നിന്നും വരുന്ന തീപ്പെട്ടികളാണ് ഇപ്പോൾ പല പേരുകളിലും ഇവിടെ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്.
വിസ്മൃതിയിൽ തീപ്പെട്ടിക്കന്പനികൾ; ഒറ്റപ്പാലത്തെ വിളിച്ചുണര്‍ത്തിയ സൈറൺ വിളികളും..!
01:01 AM Dec 09, 2022 | Deepika.com