മുതലമട : കള്ളിയന്പാറയിൽ കാട്ടാനകളെത്തി രണ്ടു കർഷകരുടെ വീടുകൾ സമീപത്തെ വാഴ, തെങ്ങ്, കവുങ്ങ് എന്നിവ നശിപ്പിച്ചു.
പ്രദേശത്തെ സഹോദരങ്ങളായ ചെന്താമരാക്ഷൻ വാസുദേവൻ എന്നിവരുടെ ആറു തെങ്ങുകൾ, 20 കവുങ്ങ്, 200ൽ കുടുതൽ വാഴകളും പിഴുതെറിഞ്ഞാണ് കാട്ടാനക്കൂട്ടം കാടുകയറിയത്.
അർധരാത്രി സമയങ്ങളിൽ കാടിറങ്ങിയ ആനകൾ ഇപ്പോൾ നിർഭയം പകൽ സമയങ്ങളിലും ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നതിൽ താമസക്കാർ ഭീതിയിലാണ് കഴിയുന്നത്.
ഇക്കഴിഞ്ഞ ദിവസം വെള്ളാരം കടവിലെത്തി വനപാലകർ കാടുകയറ്റിയ ആനകളാണ് കള്ളിയന്പാറയിലും ഇറങ്ങിയതെന്നാണു കർഷകർ പറയുന്നത്.നാട്ടുകാർ പലതവണ ആനയ്ക്കു മുന്നിൽ അകപ്പെട്ട് ഭാഗ്യം കൊണ്ടു മാത്രമാണ് ജീവൻ രക്ഷപ്പെട്ട സംഭവങ്ങൾ നടന്നിരിക്കുന്നത്.
കള്ളിയന്പാറയിൽ ബൈക്കിൽ വരുന്നതിനിടെ സഹോദരന്മാർ കാട്ടാനയ്ക്കു മുന്നിൽ അകപ്പെട്ട സംഭവം നടന്നിട്ടുണ്ട്. വാഹനം ഉപേക്ഷിച്ച് ഇരുവരും തിരിഞ്ഞോടിയാണ് രക്ഷപ്പെട്ടത്.
ചെമ്മണാംപതിയിൽ പുലർച്ചെ പാൽ കറക്കാൻ തൊഴുത്തിലേക്കുചെന്ന ക്ഷീരകർഷകന്റെയും പത്തു മീറ്റർ മുന്നിലാണ് ഒറ്റയാനെ കണ്ടത്.
മംഗലം, എലവഞ്ചേരി ഭാഗങ്ങളിലും സമാനമായ രീതിയിൽ നാട്ടുകാർ ആനകൾക്കു മുന്നിൽ അകപ്പെട്ട സംഭവങ്ങൾ നടന്നിരുന്നു. തുടർച്ചയായി കാർഷിക വിളകൾ നശിപ്പിച്ചു വരുന്ന വന്യമൃഗം ഏതു സമയത്താണ് ആളെ കൊല്ലിയാവുന്നതെന്ന ഭീതിയിലാണ് നാട്ടുകാർ ഓരോ ദിവസവും തള്ളി നീക്കുന്നത്.
കുങ്കിയാനകളെ എത്തിച്ച് കാട്ടാനകളെ മല കയറ്റാനുള്ള നടപടികൾ വനം വകുപ്പ് അധികൃതർ സ്വീകരിക്കണമെന്നതാണ് കർഷകരുടെ ആവശ്യം.
കള്ളിയന്പാറയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി
01:00 AM Dec 09, 2022 | Deepika.com