കണ്ണൂർ: പരമ്പരാഗത കൈത്തറി ഉത്പന്നങ്ങള്‍ക്ക് ലോക വിപണിയില്‍ കൂടുതല്‍ സാധ്യതകള്‍ തേടി സംസ്ഥാന സര്‍ക്കാരും വ്യവസായ വാണിജ്യ വകുപ്പും. ഇതിന് മുന്നോടിയായി കൈത്തറി മേഖല നേരിടുന്ന പ്രതിസന്ധികള്‍ പഠിക്കാനും പ്രശ്ന പരിഹാരം നിര്‍ദേശിക്കാനും അഞ്ചംഗ വിദഗ്ധ സംഘം ജില്ലയിലെ വിവിധ കൈത്തറി സംഘങ്ങള്‍ സന്ദര്‍ശിച്ചു.
സംസ്ഥാന ഹാന്‍ഡ് ലൂം ഡയറക്ടര്‍ കെ.എസ്. അനില്‍കുമാര്‍, മുന്‍ ഹാന്‍ഡ് ലൂം ഡയറക്ടര്‍ കെ.എസ്. പ്രദീപ്കുമാര്‍, കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അക്കാഡമിക് പ്രതിനിധി പ്രഫ. ആനന്ദക്കുട്ടന് ഉണ്ണിത്താന്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി പ്രതിനിധി പി.ആര്. ദിവ്യ, കണ്ണൂര്‍ വീവേഴ്സ് സര്‍വീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ടി. സുബ്രഹ്മണ്യന് എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തിയത്.വിദേശ രാജ്യങ്ങളില്‍ കൈത്തറിക്ക് നല്ല സ്വീകാര്യതയാണുള്ളത്. കൈ കൊണ്ട് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ലോകത്താകെ മികച്ച മാര്‍ക്കറ്റുണ്ട്. ഇത് പ്രയോജനപ്പെടുത്തുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ വിപണന തന്ത്രവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ സഹകരണത്തോടെ പുതുപുത്തന്‍ ഡിസൈനും കൈത്തറിയില്കൊണ്ടുവരും. ഇതിന്റെ ഭാഗമായാണ് സന്ദര്‍ശനം.കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ കൈത്തറി മേഖലയിലെ വിവിധ രംഗങ്ങളില്‍ ഉള്ളവരുമായി ഇന്നു രാവിലെ 9.30മുതല്‍ ലൂംലാന്‍ഡ് കെടിഡിസി ഹാളില്‍ ചര്‍ച്ച നടത്തും.
ലോക വിപണി കീഴടക്കാന്‍ കൈത്തറി; സംഘങ്ങള്‍ വിദഗ്ധര്‍ സന്ദര്‍ശിച്ചു
12:38 AM Dec 09, 2022 | Deepika.com