ആലുവ: കൃഷിക്കും ഉത്പന്നങ്ങളുടെ സംസ്കരണത്തിനും സംഭരണത്തിനും രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ കാർബൺ ന്യൂട്രൽ വിശേഷണം നേടി സംസ്ഥാന വിത്ത് ഉത്പാദന കേന്ദ്രം. പെരിയാറിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന തുരുത്തിലെ നൂറു വർഷം പിന്നിട്ട കേന്ദ്രം കാർബൺ ന്യൂട്രൽ ആണെന്ന് നാളെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും.
കൃത്രിമ വളങ്ങൾക്ക് പകരം ശാസ്ത്രീയമായ രീതിയിൽ ജീവാണു വളങ്ങളും ജൈവ വളർച്ച ത്വരകങ്ങളും ജൈവിക രോഗകീട നിയന്ത്രണ മാർഗങ്ങളും അവലംബിച്ചാണ് ഈ നേട്ടം കൃഷി വകുപ്പിന് കീഴിലുള്ള ഈ സീഡ് ഫാം നേടിയത്. 2012 മുതൽ രാസവളങ്ങൾക്കും കീടനാശിനികൾക്കും പകരം തികച്ചും ശാസ്ത്രീയമായ രീതിയിൽ ജീവാണു വളങ്ങളും ജൈവ വളർച്ച ത്വരകങ്ങളും ജൈവിക രോഗകീട നിയന്ത്രണ മാർഗ്ഗങ്ങളുമാണ് ഇവിടെ അവലംബിച്ചു വരുന്നത്.
വിവിധ കാർഷിക പ്രവർത്തികളിലും മറ്റു ഉത്പാദനപാധികളിലുമായി പുറന്തള്ളപ്പെടുന്ന അതേ അളവിൽ മണ്ണിൽ കാർബൺ ആഗിരണം ചെയ്യുമ്പോഴാണ് കാർബൺ ന്യൂട്രൽ കൃഷി എന്ന് പറയുന്നത്. വിവിധ മേഖലകളിൽനിന്നും മൊത്തം പുറന്തള്ളുന്ന കാർബണിനേക്കാൾ 170.37 ടൺ അധിക കാർബൺ ഫാമിൽ സംഭരിച്ചിരിക്കുന്നുവെന്നും കണ്ടെത്തി. സ്റ്റേറ്റ് സീഡ് ഫാം കാർബൺ ന്യൂട്രൽ എന്നതിലുപരി കാർബൺ നെഗറ്റീവ് സ്റ്റാറ്റസ് എത്തിനിൽക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് സീഡ് ഫാം ഉദ്യോഗസ്ഥർ അറിയിച്ചു.
സംസ്ഥാന വിത്തുത്പാദന കേന്ദ്രം ! കാർബൺ ന്യൂട്രൽ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തും
12:32 AM Dec 09, 2022 | Deepika.com