കൽപ്പറ്റ: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരും പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവരുമായ 35 ലക്ഷത്തോളം ഉദ്യോഗാർഥികളെ നോക്കുകുത്തികളാക്കി പിൻവാതിലിൽ നിയമനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഭരണത്തിൽ തുടരാൻ ധാർമികമായ അവകാശമില്ലെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
പിൻവാതിൽ നിയമനത്തിനെതിരേ സംസ്ഥാന യുഡിഎഫ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടന്ന കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 25 ലക്ഷം ഉദ്യോഗാർഥികൾക്ക് അഞ്ചു വർഷം കൊണ്ട് തൊഴിൽ നൽകുമെന്ന് പറഞ്ഞാണ് പിണറായി വിജയൻ അധികാരത്തിൽ എത്തിയത്. അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും വിലക്കയറ്റവും മൂലം ജനജീവിതം മുന്പെങ്ങും ഇല്ലാത്തവിധം ദുസഹമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലടക്കമുള്ള കർഷകർ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആയിരക്കണക്കിന് കർഷകർ ജപ്തിഭീഷണിയിൽ നിൽക്കുന്പോഴും കടാശ്വാസകമ്മീഷൻ നോക്കുകുത്തിയായി തുടരുകയാണ്. കാർഷികമേഖലയിൽ ഇടപെട്ടുകൊണ്ട് കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലും സർക്കാർ യാതൊരു താത്പര്യവും കാണിക്കുന്നില്ല. കാർഷികമേഖല സമാനതകളില്ലാത്ത പ്രതിസന്ധികളാൽ നട്ടംതിരിയുന്പോഴും സഹായപദ്ധതികൾ നടപ്പാക്കുന്നതിൽ സർക്കാർ വിമുഖത തുടരുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ജില്ലയിലെത്തി പ്രഖ്യാപിച്ച 7,000 കോടി രൂപയുടെ വയനാട് പാക്കേജ് വെറും വായ്ത്താരി മാത്രമായി ഒതുങ്ങി. എൽഡിഎഫ് സർക്കാർ ഭരണത്തിലേറി ഏഴ് വർഷമാകുന്പോഴും ജില്ലയുടെ സ്വപ്നപദ്ധതികളെല്ലാം ത്രിശങ്കുവിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ യുഡിഎഫ് ചെയർമാൻ കെ.കെ. അഹമ്മദ്ഹാജി അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ജില്ലാ കണ്വീനർ കെ.കെ. വിശ്വനാഥൻ, യുഡിഎഫ് നേതാക്കളായ യഹ്യാഖാൻ തലക്കൽ, ആന്റണി, എം.സി. സെബാസ്റ്റ്യൻ, കെ.കെ. ദാമോദരൻ, കെപിസിസി ജനറൽസെക്രട്ടറി കെ.കെ. ഏബ്രഹാം, കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, അഡ്വ.എൻ.കെ. വർഗീസ്, ടി. മുഹമ്മദ്, പി.പി. ആലി, റസാഖ് കൽപ്പറ്റ, പടയൻ മുഹമ്മദ്, എം.എ. ജോസഫ്, ഒ.വി. അപ്പച്ചൻ, ടി.ജെ. ഐസക്, പി.എം. സുധാകരൻ നജീബ് കരണി, അബ്ദുറഹിമാൻ, എൻ.എം. വിജയൻ, നിസി അഹമ്മദ്, കെ.ഇ. വിനയൻ, എൻ.യു. ഉലഹന്നാൻ തുടങ്ങിയവർ പ്രസംഗിച്ചു.
പിൻവാതിൽ നിയമനങ്ങൾ യുവജനങ്ങളോടുള്ള സർക്കാരിന്റെ വെല്ലുവിളി: എൻ.ഡി. അപ്പച്ചൻ
12:14 AM Dec 09, 2022 | Deepika.com