സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭയും കേരള അക്കാദമിയും പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല പ്രഫഷണൽ നാടക മത്സര വിജയികളെ പ്രഖ്യാപിച്ചു. വള്ളുവനാട് ബ്രഹ്മയുടെ രണ്ട് നക്ഷത്രങ്ങൾ മികച്ച നാടകമായി തെരഞ്ഞെടുത്തു. കൊല്ലം ആവിഷ്കാരയുടെ ദൈവം തൊട്ട ജീവിതമാണ് മികച്ച രണ്ടാമത്തെ നാടകം. ജനപ്രിയ നാടകമായി ആറ്റിങ്ങൽ ശ്രീധന്യയുടെ ലക്ഷ്യം തെരഞ്ഞെടുത്തു.
മികച്ച നടനായി രണ്ട് നക്ഷത്രങ്ങളിലെ ജോണ്സണ് ഐക്കര തെരഞ്ഞെടുക്കപ്പെട്ടു. ദൈവം തൊട്ട ജീവിതത്തിലെ അടൂർ ഓമനയാണ് മികച്ച നടി. മികച്ച രണ്ടാമത്തെ നടനായി ദൈവം തൊട്ട ജീവിതത്തിലെ ചൂനാട് ശശിയേയും, നടിയായി തിരുവനന്തപുരം ശ്രീനന്ദനയിലെ ജയശ്രീ മധുക്കുട്ടനേയും തെരഞ്ഞെടുത്തു.
കൊല്ലം അയനം ഒറ്റവാക്കിലെ കെപിഎസി രാജഗോപാലാണ് മികച്ച ഹാസ്യ നടൻ. മികച്ച സംവിധായകൻ രണ്ട് നക്ഷത്രങ്ങളിലെ ഇരുളം രാജേഷാണ്. നാടക രചന-ഹേമന്ത്കുമാർ (രണ്ട് നക്ഷത്രങ്ങൾ), രംഗപടം- വിജയൻ കടന്പേരി (വള്ളുവനാട് നാദത്തിന്റെ പ്രകാശം പരത്തുന്ന വീട്), ഗാനരചന-രമേശ് കാവിൽ (തിരുവനന്തപുരം ശ്രീനന്ദന), ദീപ സംവിധാനം-രാജേഷ് ഇരുളം( കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആന), രംഗ സജ്ജീകരണം-ലക്ഷ്യം (ആറ്റിങ്ങൽ ശ്രീധന്യ), ഗാനലാപനം-വൈക്കം വിജയലക്ഷ്മി (തിരുവനന്തപുരം ശ്രീനന്ദന), സ്പെഷൽ ജൂറി-പ്രദീപ് ചന്ദ്രൻ (കൊല്ലം അനശ്വരയുടെ അമ്മമനസ്) എന്നിവരേയും തെരഞ്ഞെടുത്തു.
ഫാ.ജെയിസ് പൂതക്കുഴി, ജേക്കബ് ബത്തേരി, വൈലായുധൻ കോട്ടത്തറ, അശോകൻ ബത്തേരി, വിനയകുമാർ അഴിപ്പുറത്ത്, സി.പി വർഗീസ്, ജോസഫ് നടവയൽ എന്നിവരാണ് വിധികർത്താക്കൾ. ജനുവരി ആദ്യവാരത്തിൽ സിനിമാ-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർമാൻ ടി.കെ. രമേശ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. റഷീദ്, കേരള അക്കാദമി ഓഫ് എൻജിനിയറിംഗ് മാനേജിംഗ് ഡയറക്ടർ ജേക്കബ് സി. വർക്കി, പൾസ് കോ-ഓഡിനേറ്റർ ഇ.ജി. വിനോദ്, യൂണിയൻ ചെയർമാൻ നോയൽ ബിജു എന്നിവർ പങ്കെടുത്തു.
സംസ്ഥാനതല നാടക മത്സരം: വിജയികളെ പ്രഖ്യാപിച്ചു
12:14 AM Dec 09, 2022 | Deepika.com