ജിജേഷ് ചാവശേരി
മട്ടന്നൂർ: ഉത്തരമലബാറിന് അഭിമാനമേകി മട്ടന്നൂരിലെ കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രവർത്തനമാരംഭിച്ച് ഇന്ന് നാലുവർഷം തികയുന്പോൾ മുന്നോട്ട് കുതിക്കാൻ ഇനിയുമേറെയുണ്ട്. രണ്ടു വർഷത്തെ കോവിഡ് പ്രതിസന്ധിയാണ് പ്രതീക്ഷിച്ച വികസനം കൈവരിക്കുന്നതിൽനിന്ന് വിമാനത്താവളത്തെ പിന്നോട്ടടിപ്പിച്ചതെന്നാണ് വിലയിരുത്തൽ.
വിമാനത്താവളത്തിന്റെ വാർഷികദിനമായ ഇന്ന് വലിയ ആഘോഷങ്ങളൊന്നും സംഘടിപ്പിച്ചിട്ടില്ല. എങ്കിലും രാവിലെ 11 ന് പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ വച്ച് കേക്ക് മുറിക്കും. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് കണ്ണൂർ വിമാനത്താവളം പ്രവർത്തനമാരംഭിച്ചത്. വലിയ വിമാനങ്ങൾക്ക് ഇറങ്ങാവുന്ന നീളമേറിയ റൺവേയും ഏപ്രണും വിശാലമായ ടെർമിനൽ കെട്ടിടവും കണ്ണൂരിലുണ്ട്. എന്നാൽ വിമാന സർവീസുകളും യാത്രക്കാരും കുറവായതിനാൽ സൗകര്യങ്ങളുടെ പകുതിപോലും ഉപയോഗിക്കേണ്ടിവരുന്നില്ലെന്നതാണ് യാഥാർഥ്യം.
പ്രതിമാസ ചെലവ് മൂന്നര കോടി
ഓരോ മാസവും മൂന്നര കോടിയോളം രൂപ വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് ചെലവുണ്ട്. കസ്റ്റംസ്, സിഐഎസ്എഫ് എന്നിവരുടെ ശമ്പളത്തിനുള്ള തുക മുൻകൂറായി കേന്ദ്രത്തിന് അടയ്ക്കുകയും വേണം. എങ്കിലും രണ്ടു വർഷം കൊണ്ടുതന്നെ കടബാധ്യത മാറ്റിനിർത്തിയാൽ പ്രവർത്തനലാഭം എന്ന നിലയിലേക്ക് കിയാലിന് എത്താൻ കഴിഞ്ഞു. വിമാനത്താവള നിർമാണത്തിനായി 888 കോടിയോളം രൂപയാണ് വിവിധ ബാങ്കുകളുടെ കൺസോർഷ്യം വായ്പ അനുവദിച്ചത്. നിശ്ചിത കാലപരിധിക്കുള്ളിൽ ഇത് തിരിച്ചടയ്ക്കണം.
ലോക്ഡൗൺ കാലത്ത് സർവീസുകൾ മുടങ്ങിയതോടെ കഴിഞ്ഞ വർഷം തുകയടയ്ക്കാൻ സാധിക്കാതെ വന്നു. ചർച്ചകൾ നടത്തിയതിനെ തുടർന്ന് വായ്പയടയ്ക്കുന്നതിന് രണ്ടു വർഷത്തെ മൊറട്ടോറിയം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ജനുവരിയോടെ മൊറട്ടോറിയത്തിന്റെ കാലാവധി അവസാനിക്കും. നിലവിൽ മാസം നാലു മുതൽ അഞ്ചു കോടി രൂപ വരെ മാത്രം വരുമാനമുള്ള വിമാനത്താവളത്തിന് വായ്പാ തിരിച്ചടവിനുള്ള തുക കണ്ടെത്തുക വലിയ വെല്ലുവിളിയായിരിക്കും.
കേന്ദ്രത്തിന്റെ അവഗണന തുടരുന്നു
വിമാനത്താവളത്തോടു ചേർന്ന് ബിസിനസ് ക്ലാസ് ഹോട്ടൽ, കൺവൻഷൻ സെന്റർ, സൂപ്പർ സ്പെഷാലിറ്റി ആശുപത്രി, വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം എന്നിവയുടെ നിർമാണത്തിന് കിയാൽ താത്പര്യപത്രം ക്ഷണിച്ചിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ പിന്നീട് പിൻവലിക്കുകയായിരുന്നു.
1996 ജനുവരിയിൽ അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിമാണ് കണ്ണൂരിൽ വിമാനത്താവളം പ്രഖ്യാപിച്ചത്. പിന്നീട് ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി നോഡൽ ഏജൻസിയായ കിൻഫ്രയെ ഏൽപ്പിച്ചു. ഒന്നാംഘട്ടത്തിൽ 200 ഏക്കർ സ്ഥലമാണ് ഏറ്റെടുത്തത്. പിന്നീട് കുറച്ചു കാലം ഭൂമി ഏറ്റെടുക്കൽ മന്ദഗതിലായി. മാറി മാറി വന്ന സർക്കാരിന്റെ പ്രധാന വികസനപദ്ധതിയായി കണ്ണൂർ വിമാനത്താവളം ഉയർത്തിക്കാട്ടിയതോടെ പ്രവൃത്തിക്ക് വേഗം വർധിച്ചു.
നീണ്ട 22 വർഷത്തെ കാത്തിരിപ്പിന് വിരാമമായി 2018 ഡിസംബർ ഒമ്പതിന് വിമാനത്താവളത്തിൽനിന്ന് ആദ്യവിമാനം പറന്നുയർന്നു. 3050 മീറ്റർ റൺവേയാണ് നിലവിലുള്ളത്. ഇത് 4000 മീറ്ററാക്കാനുള്ള പ്രഖ്യാപനം നടന്നെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. റൺവേ 4000 മീറ്ററാകുന്നതോടെ ജംബോ വിമാനങ്ങൾക്ക് കണ്ണൂരിലിറങ്ങാനാകും. രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂർ മാറുകയും ചെയ്യും.
വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി ലഭിക്കാത്തത് വിമാനത്താവളത്തെ ബാധിക്കുന്നുണ്ട്. കിയാലും സംസ്ഥാന സർക്കാരും ഈ ആവശ്യം കേന്ദ്രത്തിന് മുന്നിൽ പലതവണ ഉന്നയിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. വലിയ വിമാനങ്ങൾക്ക് സുരക്ഷിതമായി കണ്ണൂരിലെ റൺവേയിലിറങ്ങാൻ സാധിക്കുമെന്ന് കോവിഡ് കാലത്ത് കുവൈറ്റ് എയർവേസ്, എമിറേറ്റ്സ് കമ്പനികളുടെ വിമാനങ്ങളിറങ്ങിയതോടെ തെളിഞ്ഞതാണ്. നീളമേറിയ റൺവേയും അനുബന്ധ സംവിധാനങ്ങളും പരിഗണിച്ചാൽ വിദേശ വിമാനക്കമ്പനികൾക്ക് എല്ലാ സൗകര്യങ്ങളും കണ്ണൂർ വിമാനത്താവളത്തിലുണ്ട്.
എയർ ഏഷ്യയുടെ ആസിയാൻ രാജ്യങ്ങളിലേക്കുള്ള സർവീസിനും കണ്ണൂരിന് പരിഗണനയില്ല. നിലവിൽ ഗൾഫ് രാജ്യങ്ങളിലേക്കു മാത്രമാണ് കണ്ണൂരിൽനിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ.
വികസനത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു! കണ്ണൂർ വിമാനത്താവളത്തിന് ഇന്ന് നാലാം പിറന്നാൾ
11:54 PM Dec 08, 2022 | Deepika.com