ഇരിട്ടി: കടുവയെ തെരയാനെത്തുന്ന വനപാലകസംഘം തോക്കിനെക്കാള്‍ കൂടുതലായി കൈയില്‍ കരുതുന്നത് നീളമുള്ള വടി. കടുവയെ കണ്ടാലുടന്‍ നിശ്ചലമായി നിന്ന് ഈ വടി ഉയര്‍ത്തിയാല്‍ കടുവ തന്നേക്കാളും ഉയരമുള്ള മറ്റെന്തോ ആണെന്ന് കരുതി സ്ഥലം വിടും. ഇതിനാലാണ് കടുവയെ പിടിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച ദൗത്യസംഘം തോക്കിനെക്കാളും രണ്ടു മീറ്റര്‍ നീളമുള്ള വടി കൈയില്‍ കരുതുന്നത്. കമുകിന്റെ അലകാണ് ഇവർ ചെത്തിമിനുക്കി കൈയിൽ കരുതുന്നത്.
കടുവയെ കണ്ടാല്‍ വടി കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് നിശ്ചലമായി നില്ക്കുക, കടുവയുടെ കണ്ണില്‍ നോക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് ദൗത്യസംഘം കടുവ തെരച്ചിലിനിടയില്‍ ചെയ്യുന്നത്.
കടുവയെ വെടിവയ്ക്കാനോ പിടികൂടാനോ പ്രത്യേക അനുമതിയോ സംവിധാനമോ ഇല്ലാത്തതിനാല്‍ കടുവയെ കര്‍ണാടക വനത്തിലേക്ക് തുരത്താനാണ് വനപാലകരുടെ നീക്കം.
മുറിവേറ്റതോ നിരന്തരം അക്രമകാരികളോ ആയ കടുവകളെ നിരീക്ഷണ കാമറ സ്ഥാപിച്ച് രണ്ടാഴ്ചയോളം നിരീക്ഷിച്ചശേഷം മാത്രമാണ് മയക്കുവെടി വയ്ക്കാന്‍ അനുമതി ലഭിക്കുകയുള്ളൂവെന്നാണ് വനപാലകര്‍ പറയുന്നത്.
പ്രതിരോധിക്കാൻ നീളൻ വടി
11:54 PM Dec 08, 2022 | Deepika.com