സി.ആര്. സന്തോഷ്
ഇരിട്ടി: ഏഴു ദിവസമായി മലയോരത്തെ ജനജീവിതം സ്തംഭിപ്പിച്ച് ജനവാസകേന്ദ്രത്തിലൂടെ വിഹരിക്കുന്ന കടുവയെ പിടികൂടാനാകാതെ അധികൃതർ. ഇതോടെ വലിയ ദുരിതത്തിലായിരിക്കുകയാണ് ജനം. വനപാലകരുടെ നിരീക്ഷണത്തിനിടെ രക്ഷപ്പെട്ട കടുവ നാട്ടിലുണ്ടോ അതോ വനത്തിലേക്കു കയറിയോ എന്ന കാര്യത്തില്‍ വനംവകുപ്പിന് വ്യക്തതയില്ലാത്തതും ജനത്തെ ആശങ്കയിലാക്കുന്നു.
ജീവിതംതന്നെ നിശ്ചലമാക്കി കടുവ വിഹരിക്കുന്പോൾ മയക്കുവെടിവച്ച് പിടികൂടാതെ നിസംഗത പാലിക്കുന്ന വനപാലകരുടെ അനാസ്ഥയ്ക്കെതിരേ ജനരോഷം പുകയുകയാണ്. ഇതിന്റെ സൂചനയാണ് മുണ്ടയാംപറമ്പ്-ആനപ്പന്തി റോഡ് ഉപരോധിച്ച് നാട്ടുകാർ പ്രകടമാക്കിയത്.
മേഖലയിൽ കടുവയെ കണ്ടിട്ട് രണ്ടു ദിവസം പിന്നിട്ടിട്ടും റേഞ്ചര്മാരല്ലാതെ ഡിഎഫ്ഒ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചില്ലെന്നും കടുവയെ പിടികൂടി ആശങ്കയറ്റണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. പഞ്ചായത്തംഗം മിനി വിശ്വനാഥന്, എകെസിസി അതിരൂപത സെക്രട്ടറി ബെന്നി പുതിയാംപുറം, ബാലകൃഷ്ണന് പുത്തന്‍പുരക്കല്‍, ബാലകൃഷ്ണന് പതിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. കരിക്കോട്ടക്കരി എസ്ഐ പി. അംബുജാക്ഷന്റെ നേതൃത്വത്തില്‍ പോലീസ് സമരക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
ഒരാഴ്ചയായി ഉളിക്കൽ, പായം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ ജനങ്ങളെ ആശങ്കയിലാക്കിയ കടുവ മുണ്ടയാംപറമ്പില്നിന്ന് എങ്ങോട്ടുപോയെന്ന് പറയാന്‍ വനപാലകര്‍ക്ക് കഴിയാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ഇന്നലെ വൈകുന്നേരത്തിനുശേഷം നാട്ടുകാരാരും കടുവയെ കാണുകയോ കടുവ ഇരതേടിയ ലക്ഷണങ്ങളോ ഇല്ലാത്തതാണ് ആശങ്ക കൂട്ടുന്നത്. ഇതോടെ മലയോര ജനത പുറത്തിറങ്ങാന്‍ മടിക്കുകയാണ്. പാല്, പത്ര വിതരണം വൈകുന്നു. പലയിടത്തും റബർ ടാപ്പിംഗ് നിർത്തി. കുട്ടികളെ സ്കൂളില്‍ അയയ്ക്കാന്‍ കഴിയാതെ രക്ഷിതാക്കള്‍ ആശങ്കയിലായി.
മുണ്ടയാംപറമ്പ് കഞ്ഞിക്കണ്ടത്ത് ബുധനാഴ്ച പത്ത് മണിക്കൂറോളം വനംവകുപ്പ് ദൗത്യസംഘത്തിന്റെ നിരീക്ഷണത്തിലിരുന്ന കടുവയെ വൈകുന്നേരം അഞ്ചരയോടെ പടക്കം പൊട്ടിച്ച് തുരത്തിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. കടുവ രാത്രിയില്‍ തനിയെ കാടുകയറുമെന്നും നാട്ടുകാര്‍ പ്രകോപനം സൃഷ്ടിക്കരുതെന്നും മൈക്ക് അനൗണ്‍സ്മെന്റ് പോലും പാടില്ലെന്നും പറഞ്ഞ വനപാലകര്‍ എന്തിനാണ് പടക്കം പൊട്ടിച്ചതെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. പടക്കം പൊട്ടിയ ഭീതിയില്‍ കടുവ വന്ന വഴിയെ ജനവാസമേഖലയിലേക്ക് പിന്തിരിഞ്ഞോടുകയായിരുന്നു. കൃത്യമായി കടുവയെ പിന്തുടരാന് വനംവകുപ്പിനായതുമില്ല. ഇതാണ് അവരുടെ നിരീക്ഷണത്തില്‍നിന്ന് പോകാൻ കാരണമായത്. കോഴിക്കോടുനിന്നെത്തിയ ആര്‍ആര്‍ടി സംഘമാണ് പടക്കം പൊട്ടിച്ചത്. ഇതോടെ പ്രകോപിതനായ കടുവ ടാര്‍റോഡിലൂടെ 500 മീറ്റര്‍ സഞ്ചരിച്ച് കൃഷിയിടത്തില്‍ പ്രവേശിച്ചു. ഇതു മനസിലായിട്ടും വൈകുന്നേരം അഞ്ചരയ്ക്കുശേഷം ഈ മേഖലയില്‍ പരിശോധന നടത്താതെ ആര്‍ആര്‍ടി സംഘം സ്ഥലം വിടുകയും ചെയ്തു.
കാഴ്ചക്കാരായി വനപാലകർ
ജനം ആശങ്കയില്‍ നില്ക്കുമ്പോള് ഇന്നലെ വനംവകുപ്പ് അധികൃതര്‍ എത്തിയത് രാവിലെ പത്തിന് മാത്രം. സ്ഥലത്തെത്തിയശേഷം തങ്ങള്‍ക്ക് പരിശോധന നടത്താന്‍ ഉത്തരവില്ലെന്നു പറഞ്ഞ് അവര്‍ കാഴ്ചക്കാരായി നിന്നു. ഉച്ചകഴിഞ്ഞ് രണ്ടോടെ വയനാട്ടില്‍നിന്ന് 15 അംഗ റാപ്പിഡ് റസ്പോണ്‍സ് സംഘം(ആർആർടി) എത്തി. ഇവര്‍ വൈകുന്നേരം 5.30 വരെ അയ്യന്‍കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ്, പായം പഞ്ചായത്തിലെ തെങ്ങോലതട്ട് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
കടുവ ഇവിടെയുണ്ടോ, പുറത്തേക്കുപോയോ എന്ന കാര്യത്തില്‍ വ്യക്തമായ തെളിവില്ലെന്നും ഇന്നും മേഖലയില്‍ പരിശോധന നടത്തുമെന്നും അറിയിച്ച് പരിശോധന അവസാനിപ്പിക്കുകയായിരുന്നു.
വനംവകുപ്പിന്റെ റേഞ്ചര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ക്ക് കടുവയെ പിടിക്കാനോ തെരച്ചിലിനോ പ്രത്യേക പരിശീലനം ലഭിച്ചിട്ടില്ലെന്നു പറഞ്ഞ് കാഴ്ചക്കാരായി നില്ക്കുമ്പോള് ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ കാടു കയറിയത് ആശ്വാസമായി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് കൈയില്‍ ഒരു ഗ്രനേഡുമായി കരിക്കോട്ടക്കരി എസ്ഐ എം.അംബുജാക്ഷനെയും ഒരു സിവില്‍ പോലീസ് ഓഫീസ് ഓഫീസറെയും കൂട്ടിയാണ് കടുവ തമ്പടിച്ചെന്ന് നാട്ടുകാർ പറയുന്ന കാടിനുള്ളില്‍ കയറി പരിശോധന നടത്തിയത്. എന്നാൽ ഇവിടെ കടുവയെ കണ്ടെത്താനായില്ല.
എംഎൽഎ വനംമന്ത്രിക്ക് നിവേദനം നൽകി
ഇരിട്ടി: ഉളിക്കല്‍, പായം, അയ്യന്‍കുന്ന് പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളിൽ ഒരാഴ്ചയായി വിഹരിക്കുന്ന കടുവയെ മയക്കുവെടി വച്ചോ കെണിവച്ച് പിടിച്ചോ ജനത്തിന്റെ ഭീതിയകറ്റാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ വച്ച് വനംവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയതായി സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
തുടര്‍ന്ന് മന്ത്രി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചന് തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഗംഗ സിംഗ്, ഡിസിഎഫ് രാധാകൃഷ്ണന് എന്നിവരുമായി നേരില്‍ കണ്ട് ആശങ്ക അറിയിച്ചതായും എംഎൽഎ പറഞ്ഞു.
ജനജീവിതത്തിന് പുല്ലുവില! ഏഴാം ദിവസവും കടുവയെ പിടികൂടാനാകാതെ അധികൃതർ; മുണ്ടയാംപറമ്പിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു
11:54 PM Dec 08, 2022 | Deepika.com