ബോബൻ ബി. കിഴക്കേത്തറ
ആലുവ: വ്യവസായവത്കരണത്തിന്റെ ഭാഗമായി പത്തു വർഷം മുമ്പ് കൈവിട്ടുപോയ കൃഷി പാരമ്പര്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് കടുങ്ങല്ലൂർ പഞ്ചായത്തിലെ കർഷകക്കൂട്ടായ്മകൾ. കൃഷിഭവൻ ഉദ്യോഗസ്ഥരും പഞ്ചായത്തും ഇവർക്കൊപ്പമുണ്ട്.
2018 ലെ പ്രളയകാലത്ത് ആദ്യശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ നാലുവർഷമായി നടക്കുന്ന നെൽകൃഷി പുനരുജ്ജീവന പ്രവർത്തനങ്ങളിലൂടെ ആകെ ലഭ്യമായ 1200 ഏക്കർ കൃഷി ഭൂമിയിൽ 360 ഏക്കറിൽ കൃഷിയിറക്കി. 2019ലെ 25 ഏക്കർ കൃഷിയാണ് നാലു വർഷം കൊണ്ട് 14 ഇരട്ടിയായി 360 ഏക്കറായി മാറിയത്. 1500 കിലോ അരിയാണ് ഒരു ഏക്കർ നിലത്തിൽ നിന്ന് ഉണ്ടാകുന്ന ശരാശരി ഉല്പാദനം.
അഞ്ചു പാടശേഖരങ്ങൾ
പ്രധാനമായും അഞ്ചു പാടശേഖര സമിതികളാണ് കടുങ്ങല്ലൂരിലെ കൃഷിനേട്ടത്തിനു പിന്നിലുള്ളത്. എടയാറ്റുചാൽ, കടുങ്ങല്ലൂർ ചാൽ ഏലപ്പാടം, മുണ്ടകൻ പാടല, പടിഞ്ഞാറെ കടുങ്ങല്ലൂർ, കാച്ചപ്പിള്ളിച്ചാൽ എന്നിവയാണു പാടശേഖരങ്ങൾ. കർഷക കൂട്ടായ്മകളിൽ കടുങ്ങല്ലൂർ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും കർഷകരുണ്ട്. പഞ്ചായത്തിൽ 12 നീർച്ചാലുകളും തോടുകളുമുണ്ട്. ഇതിൽ ഓഞ്ഞിത്തോട് പുനരുദ്ധാരണം തുടങ്ങി.
ഹിറ്റായി കടുങ്ങല്ലൂർ അരി
ഈ വർഷം നാടിന്റെ പേരിൽ അരി വിജയകരമായി വിപണിയിലെത്തിക്കാൻ കടുങ്ങല്ലൂരിലെ കർഷക കൂട്ടായ്മകൾക്കായി. 300 കിലോ അരിയാണ് പരീക്ഷണടിസ്ഥാനത്തിൽ കൃഷിഭവൻ വില്പനയ്ക്ക് എത്തിച്ചത്. ഉല്പാദിക്കപ്പെടുന്ന നെല്ല് 28.1 രൂപ നിരക്കിലാണ് സപ്ലൈകോ ഏറ്റെടുക്കുന്നത്. 386 ടൺ അരിയാണ് ഏറ്റവും അവസാനം കൈമാറിയത്. 300 കിലോ സപ്ലൈകോയ്ക്ക് കൊടുക്കാതെ കടുങ്ങല്ലൂർ അരിയെന്ന പേരിൽ ബ്രാൻഡ് അരിയാക്കി മാറ്റുകയായിരുന്നു. തവിട് കൂടുതലുളള അരി അതിവേഗത്തിൽ വിറ്റുപോയി.
490 ഹെക്ടറിൽ കൃഷി
2018 ൽ സർക്കാർ തയാറാക്കിയ ഡാറ്റാ ബാങ്ക് പ്രകാരം പെരിയാർ തീരത്തെ കടുങ്ങല്ലൂർ പഞ്ചായത്തിൽ, 790 ഹെക്ടർ കൃഷിക്ക് അനുയോജ്യമാണ്. എന്നാൽ 490 ഹെക്ടറിൽ മാത്രമാണ് കൃഷിയുള്ളത്. ബാക്കി 300 ഹെക്ടർ കയേറ്റത്തിലൂടെയും നിർമാണങ്ങളിലൂടെയും നഷ്ടമായി. ഒരു ഹെക്ടർ എന്നത് 2.5 ഏക്കർ എന്ന കണക്കിൽ നോക്കിയാൽ 300 ഏക്കറിൽ മാത്രമാണ് കൃഷി നടത്താനായിട്ടുള്ളൂ. 250 ഏക്കർ സ്ഥലം കൂടിയെടുത്ത് വിളവ് വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷിക്കുന്നതായി കൃഷിഭവൻ ഓഫീസർ നൈമ നൗഷാദലി പറഞ്ഞു.
ഇഷ്ടികക്കളങ്ങളായി മാറിയ പഴയ കൃഷിസ്ഥലങ്ങൾ വീണ്ടും നിലമാക്കി വീണ്ടെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പഞ്ചായത്തിലെ കൈയേറ്റഭൂമി തിരിച്ചു പിടിച്ചാൽ തോടുകളും കുളങ്ങളും പൂർവസ്ഥിതിയിലാക്കാനാകുമെന്ന് ഓഞ്ഞിത്തോട് സംരക്ഷണസമിതി കൺവീനർ കെ.എസ്. പ്രകാശൻ പറഞ്ഞു. കൃഷിസ്ഥലങ്ങളിൽ കൃഷി തുടങ്ങാനും ഈ ജലസമൃദ്ധി സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വളരണം കൃഷി
ഒരുപൂവ് കൃഷിയാണ് ഇവിടെ നിലവിലുള്ളത്. ഇതു മൂന്നാക്കി മാറ്റണമെങ്കിൽ ലിഫ്റ്റ് ഇറിഗേഷൻ കാര്യക്ഷമമാകണം. ഏലൂക്കരയിൽ സ്വകാര്യ ലിഫ്റ്റ് ഇറിഗേഷനാണ് നടക്കുന്നത്. ഇതുകൂടാതെ കടുങ്ങല്ലൂർ, മുപ്പത്തടം, തത്തേലിൽ എന്നിവിടങ്ങളിലാണ് വെള്ളം പമ്പ് ചെയ്യുന്നത്. ഇതിൽ തത്തേലിൽ പമ്പ് പഞ്ചായത്താണ് മേൽനോട്ടം വഹിക്കുന്നത്. വാട്ടർ മാനേജ്മെന്റ് ഫലപ്രദമായാൽ പെരിയാറിൽ നിന്നും വെള്ളം എത്തിച്ച് രണ്ടു തവണ കൃഷി നടത്തി ഇരട്ടി വിള ഉത്പാദനം നടത്താൻ സാധിക്കും. കൂടുതൽ സ്ഥലങ്ങൾ പാട്ടത്തിനെടുക്കാനും കർഷക കൂട്ടായ്മകളും പാടശേഖരണ സമിതികളും തയാറാണ്. ജലസ്രോതസുകളെ വീണ്ടെടുത്ത് നിലനിർത്താൻ കർമപദ്ധതി വേണമെന്നാണ് കർഷകരുടേയും നാട്ടുകാരുടെയും ആവശ്യം.
കൃഷി തിരിച്ചുപിടിക്കാൻ കടുങ്ങല്ലൂർ
11:47 PM Dec 08, 2022 | Deepika.com