തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ മാതാവിന്റെ അമലോത്ഭവ തിരുനാൾ ഭക്തി സാന്ദ്രമായ ജപമാല പ്രദക്ഷിണത്തോടെ സമാപിച്ചു. മാരിയിൽ കലുങ്ക് കോതായിക്കുന്ന് വഴി ഗ്രോട്ടോയിലേക്ക് ജപമാല ചൊല്ലിയായിരുന്നു തിരിപ്രദക്ഷിണം. ടൗണ്‍ ചുറ്റി നടത്തിയ പ്രദക്ഷിണത്തിനു മുന്നിൽ പൂക്കൾകൊണ്ട് അലംകൃതമായ വാഹനത്തിൽ ദൈവകരുണയുടെ മാതാവിന്റെയും ദൈവകരുണയുടെ ഈശോയുടെയും തിരുസ്വരൂപം പ്രതിഷ്ഠിച്ചിരുന്നു. നൂറുകണക്കിനു വിശ്വാസികൾ പങ്കുചേർന്ന പ്രദക്ഷിണം ഡിവൈൻമേഴ്സി ഷ്റൈനിൽ എത്തിയ ശേഷം സമാപന പ്രാർഥനയും പാച്ചോർനേർച്ചയും നടത്തി.
രാവിലെ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വിശുദ്ധകുർബാനയർപ്പിച്ച് സന്ദേശം നൽകി. ഉച്ചകഴിഞ്ഞ് നടന്ന തിരുനാൾ കുർബാനയ്ക്ക് ഫാ.വിനിൽ കുരിശുതറ കാർമികത്വം വഹിച്ചു. വടവാതൂർ സെമിനാരി പ്രഫസർ റവ.ഡോ.ഡോമിനിക് വെച്ചൂർ സന്ദേശം നൽകി. ദൈവകരുണയുടെ നൊവേന, ലദീഞ്ഞ് എന്നിവയും തിരുനാളിനോടനുബന്ധിച്ച് നടത്തി.
ദൈവകരുണയുടെ ആശ്രയ കേന്ദ്രമായ തീർഥാടന കേന്ദ്രത്തിലേക്ക് ആയിരകണക്കിനു വിശ്വാസികളാണ് കേരളത്തിനകത്തുനിന്നും പുറത്തുനിന്നും തിരുനാൾ തിരുക്കർമങ്ങളിലും പ്രദക്ഷിണത്തിലും പങ്കെടുക്കാൻ എത്തിയത്. തിരുനാളിന് റെക്ടർ ഫാ.സോട്ടർ പെരിങ്ങാരപ്പിള്ളിൽ, വൈസ് റെക്ടർ ഫാ.ജോസഫ് കുന്നുംപുറത്ത് എന്നിവർ നേതൃത്വം നൽകി.
ദൈവകരുണയുടെ മാതാവിന്റെ അമലോത്ഭവ തിരുനാൾ സമാപിച്ചു
10:56 PM Dec 08, 2022 | Deepika.com