കായംകുളം: ബൈക്കിലെത്തിയ യുവാക്കളെ തടഞ്ഞുനിർത്തി വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ.
പുതുപ്പള്ളി സിഎംഎസ് സ്കൂളിനു സമീപം റോഡിൽ കഴിഞ്ഞദിവസം വൈകുന്നേരം ബൈക്കിൽ സഞ്ചരിച്ചു വന്ന അനൂപ് കൃഷ്ണൻ, അജയഘോഷ് എന്നിവരെ തടഞ്ഞുനിർത്തി വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി അജയഘോഷിന്റെ പോക്കറ്റിൽനിന്നു മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുത്ത കേസിലാണ് കുപ്രസിദ്ധ ഗുണ്ടയായ കൃഷ്ണപുരം ഞക്കനാൽ അനൂപ് ഭവനം വീട്ടിൽ ശങ്കർ എന്നു വിളിക്കുന്ന അനൂപ് (23), കൂട്ടാളി ഓച്ചിറ പായിക്കുഴി വേലിശേരിൽ പടീറ്റതിൽ ഷെഫീക്ക് (23) എന്നിവരെ അറസ്റ്റ് ചെയ്തത്.
നിരവധി കേസുകളിൽ പ്രതിയും കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട അനൂപ് അത് ലംഘിച്ചതിലേക്ക് രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. അനൂപിനെതിരേ ഗുണ്ടാ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് കായംകുളം പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വടിവാൾ കാണിച്ച് ഭീഷണിയും കവർച്ചയും: രണ്ടു പേർ അറസ്റ്റിൽ
10:50 PM Dec 08, 2022 | Deepika.com