കൽപ്പറ്റ: വയനാട് ഗവ.മെഡിക്കൽ കോളജ് വിഷയത്തിൽ ഒ.ആർ. കേളു എംഎൽഎ ജനങ്ങളോടു മാപ്പുപറയണമെന്നു ആക്ഷൻ കമ്മിറ്റി ആക്ടിംഗ് ചെയർമാൻ വി.പി. അബ്ദുൾ ഷുക്കൂർ, ജനറൽ സെക്രട്ടറി വിജയൻ മടക്കിമല, അഡ്വ.ടി.യു. ബാബു, ഗഫൂർ വെണ്ണിയോട് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഗവ.മെഡിക്കൽ കോളജ് കൽപ്പറ്റയ്ക്കു സമീപം കോട്ടത്തറ വില്ലേജിൽ ലഭ്യമായ ഭൂമിയിൽ സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഏഴാം ഘട്ടമായി ഇന്നു രാവിലെ ഏഴു മുതൽ സന്ധ്യക്കു ഏഴു വരെ 43 പേർ കളക്ടറേറ്റ് പടിക്കൽ ഉപവാസം അനുഷ്ഠിക്കുമെന്നു അവർ അറിയിച്ചു.
മെഡിക്കൽ കോളജിനുവേണ്ടി ഉപയോഗപ്പെടുത്താൻ തീരുമാനിച്ച മാനന്തവാടി ബോയ്സ് ടൗണിലെ ഭൂമി നിലവിൽ സർക്കാരിന്റെ കൈവശത്തിലല്ല. ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപകേന്ദ്രം സ്ഥാപിക്കുന്നതിനു കുഴിക്കൂറുകളുടെ വില മാത്രം അനുവദിച്ച് ഗ്ലെൻ ലെവൻ എസ്റ്റേറ്റിൽനിന്നു ഏറ്റെടുത്തതാണ് ബോയ്സ ടൗണിലെ ഭൂമി.
ഭൂമി ഏറ്റെടുത്ത നടപടി എസ്റ്റേറ്റ് മാനേജ്മെന്റിന്റെ ഹർജിയിൽ 2022 ജൂണ് 10നു ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. എന്നിരിക്കെയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ തോമസ് മാത്യു ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരെ ഒ.ആർ. കേളു എംഎൽഎ ബോയ്സ് ടൗണിലെ ഭൂമി കാണിച്ചതും ഇവിടെ മെഡിക്കൽ കോളജ് നിർമാണത്തിനു നടപടികൾ വേഗത്തിലാക്കുമെന്നു പ്രസ്താവിച്ചതും. ഇതുവഴി ജനവഞ്ചനയാണ് എംഎൽഎ നടത്തിയത്.
ബോയ്സ് ടൗണിൽ ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപകേന്ദ്രം സ്ഥാപിക്കുന്ന പദ്ധതി സർക്കാർ ഉപേക്ഷിച്ചപ്പോൾ എംഎൽഎ മൗനത്തിലായിരുന്നു. മുൻപ് മെഡിക്കൽ കോളജ് നിർമാണത്തിനു കോട്ടത്തറ വില്ലേജിൽ ഏറ്റെടുത്ത ഭൂമി സർക്കാർ ചന്ദ്രപ്രഭ ട്രസ്റ്റിനു തിരികെ നൽകിയെന്ന കുപ്രചാരണവും എംഎൽഎ നടത്തി.
ഗ്ലെൻ ലെവൻ എസ്റ്റേറ്റ് കേസിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരേ സമയബന്ധിതമായി സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ സർക്കാരിനു കഴിഞ്ഞില്ല. ഇപ്പോൾ സ്പെഷൽ ലീവ് പെറ്റീഷൻ സമർപ്പിച്ചിരിക്കയാണ്. ഇത് സുപ്രീം കോടതി അനുവദിച്ചാൽ മാത്രമാണ് അപ്പീൽ നൽകാൻ കഴിയുക. ഇനി അപ്പീൽ ഫയൽ ചെയ്താൽത്തന്നെ കേസ് തീർപ്പാകുന്നതിനു വർഷങ്ങളെടുക്കും. ഈ സാഹചര്യത്തിൽ കോട്ടത്തറ വില്ലേജിൽ ലഭ്യമായ ഭൂമി മെഡിക്കൽ കോളജ് നിർമാണത്തിനു ഉപയോഗപ്പെടുത്തുന്നതാണ് ഉത്തമം.
മെഡിക്കൽ കോളജ് നിർമാണത്തിനു ചന്ദ്രപ്രഭ ചാരിറ്റിബിൾ ട്രസ്റ്റ് സർക്കാരിനു സൗജന്യമായി വിട്ടുകൊടുത്തതാണ് കോട്ടത്തറ വില്ലേജിലെ 50 ഏക്കർ ഭൂമി. ഇവിടെ മെഡിക്കൽ കോളജ് പണിയുന്നതിനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചത് ഇല്ലാത്ത പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിലാണ്. മെഡിക്കൽ കോളജ് നിർമാണത്തിനു പ്രയോജനപ്പെടുത്താത്ത സഹചര്യത്തിൽ ഭൂമി തിരികെ കിട്ടുന്നതിനു ചന്ദ്രപ്രഭ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2020ൽ ട്രസ്റ്റിനു അനുകൂലമായി ഹൈക്കോടതി വിധി ഉണ്ടായി. എങ്കിലും ഭൂമി ട്രസ്റ്റിനു തിരികെ നൽകി സർക്കാർ ഉത്തരവായിട്ടില്ല.
ട്രസ്റ്റ് കോടതി അലക്ഷ്യത്തിനു കേസ് ഫയൽ ചെയ്തിട്ടുമില്ല. മെഡിക്കൽ കോളജ് നിർമാണത്തിനു ഉപയോഗപ്പെടുത്തുമെങ്കിൽ ഭൂമി വിട്ടുകൊടുക്കുമെന്ന നിലപാടിലാണ് ട്രസ്റ്റ്. ഈ സാഹചര്യത്തിൽ കോട്ടത്തറ വില്ലേജിലെ ഭൂമിയിൽ മെഡിക്കൽ കോളജ് നിർമിക്കാൻ സർക്കാർ തയാറാകണമെന്നു ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഒ.ആർ. കേളു എംഎൽഎ മാപ്പ് പറയണമെന്നു ആക്ഷൻ കമ്മിറ്റി
01:12 AM Dec 08, 2022 | Deepika.com