കരുവഞ്ചാൽ: കരുവഞ്ചാൽ ഇടവകയുടെ പുതിയ ദേവാലയ നിർമാണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും. രാവിലെ 6.30നുള്ള വിശുദ്ധ കുർബാനയോടെ വികാരി ഫാ.ജോസഫ് ഈനാച്ചേരിയുടെയും മറ്റു വൈദികരുടെയും ഇടവകാജനത്തിന്റെയും സാന്നിധ്യത്തിൽ വായാട്ടുപറമ്പ് ഫൊറോന വികാരി റവ.ഡോ. തോമസ് തെങ്ങുംപള്ളി ദേവാലയത്തിന് തറക്കല്ലിടും. മാർച്ച് 31 ന് അന്നത്തെ തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട് വെഞ്ചരിച്ച കല്ലാണ് സ്ഥാപിക്കുക. മൂന്ന് നിലകളിലായി 31000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള പുതിയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരിക്കും വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലുള്ള ദേവാലയം. താഴത്തെ നിലയിൽ 6500 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള അത്യാധുനിക ഓഡിറ്റോറിയവും പണിയും. നടുവിലത്തെ നിലയിൽ വിശ്വാസ പരിശീലന കേന്ദ്രം പ്രവർത്തിക്കും. മൂന്നു നിലകളെയും ബന്ധിപ്പിച്ചുള്ള ലിഫ്റ്റ് സൗകര്യവും ഒരുക്കും.
വികാരി ഫാ. ജോസഫ് ഈനാച്ചേരിയുടെ നേതൃത്വത്തിലുള്ള 50 അംഗ കമ്മിറ്റിയാണ് ദേവാലയ നിർമാണത്തിന് നേതൃത്വം നൽകുന്നത്. ജയിംസ് മണ്ണൂർ ആൻഡ് അസോസിയേറ്റ്സാണ് ദേവാലയം രൂപകല്പന ചെയ്തിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായിട്ടുള്ള ജോമി കൺസ്ട്രക്ഷൻസിനാണ് നിർമാണച്ചുമതലയെന്ന് നിർമാണ കമ്മിറ്റിയംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ വികാരി ഫാ.ജോസഫ് ഈനാച്ചേരി, ഇടവക കോ-ഓർഡിനേറ്റർ തോമസ് ചാഞ്ഞപ്ലാക്കൽ, ട്രസ്റ്റിമാർ, വിവിധ സബ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ പങ്കെടുത്തു.
കരുവഞ്ചാലിൽ പുതിയ ദേവാലയത്തിന് ഇന്ന് തറക്കല്ലിടും
12:28 AM Dec 08, 2022 | Deepika.com