പിറവം: പാമ്പാക്കുട-കിഴുമുറി റോഡ് നിർമാണത്തിൽ അപാകതയാരോപിച്ച് പ്രതിഷേധിച്ച ജനപ്രതിനിധികളേയും നാട്ടുകാരേയും പോലീസ് തടഞ്ഞു. രാമമംഗലം, പാമ്പാക്കുട പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ റോഡ് നിർമാണം സംബന്ധിച്ച് പിഡബ്ല്യുഡി അധികൃതരുമായി ചർച്ച നടത്തി ധാരണയുണ്ടാക്കിയതാണ്. എന്നാൽ ഇതിന് വിരുദ്ധമായി നിശ്ചിത വീതിയിൽ റോഡ് ടാർ ചെയ്യാതെയുള്ള നിർമാണമാണ് നടക്കുന്നതെന്ന് ജനപ്രതിനിധികൾ ആരോപിച്ചു.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്തും പോലീസും കരാറുകാരനും ചേർന്ന് ജനപ്രതിനിധികളെയും ജനങ്ങളെയും കബളിപ്പിക്കുകയാണെന്ന് രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ജോർജ് പറഞ്ഞു.
അഞ്ച് കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് പരമാവധി എട്ട് മീറ്റർ വീതിയിൽ ഫോം ചെയ്ത ശേഷം അഞ്ചര മീറ്റർ വീതിയിൽ ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യാനായിരുന്നു പദ്ധതി. അഞ്ച് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ഇരു പഞ്ചായത്തുകളിലേയും ജനപ്രതിനിധികൾ ചേർന്ന് സ്ഥലമുടമകളെ സമീപിച്ച് സൗജന്യമായി സ്ഥലം ലഭ്യമാക്കിയിരുന്നതാണ്. സൗജന്യമായി സ്ഥലം വിട്ടുനൽകാൻ സ്ഥലമുടമകൾ തയാറായിട്ടും പൊതുമരാമത്ത് വകുപ്പ് സ്ഥലം ഏറ്റെടുക്കാതെ വീതി കുറച്ച് റോഡ് നിർമിക്കുകയാണെന്നാണ് ജനപ്രതിനിധികളുടെ പരാതി.
പ്രസിഡന്റ് ഇ.പി. ജോർജ്, വൈസ് പ്രസിഡന്റ് മേരി എൽദോയും അംഗങ്ങളും ചേർന്ന് പ്രതിഷേധിച്ചതോടെ ഇന്നലെ ഉച്ചയക്കു ശേഷം ജോലികൾ നിർത്തിവച്ച് മടങ്ങി.
റോഡിനു വേണ്ടി പൊളിക്കുന്ന മതിലുകളും മറ്റും പൊതുമരാമത്ത് നിശ്ചിത രീതിയിൽ പുനർ നിർമിക്കുമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ജനപ്രതിനിധികൾ വീടുവീടാന്തരം കയറിയിറങ്ങിയാണ് ഉടമകളുടെ സമ്മതം നേടിയത്. ഇതനുസരിച്ച് എട്ട് മീറ്റർ റോഡിന് വീതിയിട്ട ശേഷമാണ് ഇതിൽ അഞ്ചര മീറ്റർ വീതിയിൽ ടാർ ചെയ്യുന്നത്.
പദ്ധതി നടപ്പാക്കുവാൻ പിഡബ്ല്യുഡി വേണ്ടത്ര താത്പ്പര്യം കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ചില സ്ഥലങ്ങൾ ഏറ്റെടുക്കാതെ വീതി കൂട്ടിയും കുറച്ചുമൊക്കെയാണ് പ്രവർത്തനം. അതേസമയം റോഡിന് വീതി കൂട്ടുന്നതിനായി പൊളിക്കുന്ന മതിലുകളും മറ്റും പുനർ നിർമിക്കാൻ ഫണ്ടില്ലെന്ന് പിഡബ്ല്യുഡി അധികൃതർ പറയുന്നു.
പാമ്പാക്കുട-കിഴുമുറി റോഡ് നിർമാണത്തിൽ അപാകത; പ്രതിഷേധിച്ചവരെ പോലീസ് തടഞ്ഞു
12:17 AM Dec 08, 2022 | Deepika.com