കല്ലറ മോഹൻദാസ്
കളമശേരി: വലുതും ചെറുതുമായ വ്യവസായശാലകളുടെ വരവോടെ കൃഷി നാമമാത്രമായി ചുരുങ്ങിയ പ്രദേശമാണ് ഏലൂർ. ഒരുകാലത്തു മൂന്ന് പൂവ് കൃഷി ചെയ്തിരുന്ന നെൽപാടങ്ങൾ ഏറെയുണ്ടായിരുന്ന കാർഷിക മേഖലയ്ക്കാണ് ഇന്നത്തെ മുഖഛായമാറ്റം.
കൃഷി ചെയ്താൽ എന്നും നഷ്ടമാണെന്നും കമ്പനികളിൽ തൊഴിലാളിയായാൽ കിട്ടുന്ന ശമ്പളത്തിൽ ജീവിതം സുരക്ഷിതമാക്കാൻ കഴിയുമെന്നുമുള്ള മാറിയ കാലത്തെ ചിന്താഗതികളാണ് നെൽകൃഷിയിൽ നിന്നു പലരേയും അകറ്റിയത്. കൃഷിക്ക് വേണ്ടി വളവും, കീടനാശിനികളും ഉല്പാദിപ്പിക്കുന്ന കമ്പനികൾ ചുറ്റുമുള്ള ഏലൂരിലാണ് കൃഷിയുടെ കാര്യത്തിലുള്ള പിന്നോട്ടടിക്കൽ.
മുഖം മാറിയ
പാടശേഖരങ്ങൾ
ഇടമുള, ഡിപ്പോ, പുതിയ റോഡ് പാടശേഖരങ്ങളിലെല്ലാം കൃഷി അസ്തമിച്ചു. ഇവയെല്ലാം ഘട്ടം ഘട്ടമായി നികത്തി.
നിലവിൽ ഇടമുള പാടശേഖരം ഭവന നിർമാണത്തിന് അനുമതി നൽകി തുടങ്ങിയിട്ടുണ്ട്. ഡിപ്പോ പ്രദേശത്താകട്ടെ പാടം നികത്തി നിരവധി ഗോഡൗണുകളും ഉയർന്നു.
പുതിയ റോഡിൽ നികത്തിയ സ്ഥലങ്ങളിൽ നിരവധി വ്യവസായശാലകൾ പ്രവർത്തിക്കുന്നു.
തരിശായി അന്പതേക്കർ
മഞ്ഞുമ്മലിൽ 50 ഏക്കറോളം പാടശേഖരം ഇപ്പോഴും തരിശായി ഒഴിഞ്ഞുകിടപ്പാണ്. രാജഭരണ കാലത്തെ ജന്മിമാരുടെ പേരിലുള്ള ഭൂമികൾ പിൽക്കാലത്തു പലരും മുറിച്ചു വാങ്ങിയെങ്കിലും അതിരോ,വരമ്പോ ഇല്ലാത്തതിനാൽ തരംതിരിച്ച് വേർപെടുത്താൻ കഴിയാതെ കിടക്കുകയാണ്. ഇവിടെ സ്ഥലം പാട്ടത്തിനെടുത്ത് ചെറിയ കൃഷികൾ നടത്തുന്ന ചെറുകിട കർഷകരുമുണ്ട്.
ചിലയിടങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന പാടശേഖരങ്ങൾ പാട്ടത്തിന് നൽകാൻ ഉടമസ്ഥർ തയാറാകുന്നില്ല. കാരണമായി അവർ പറയുന്നത് കൃഷിക്ക് സ്ഥലം തന്ന് കൃഷിയിറക്കിയാൽ ഈ സ്ഥലം കൃഷിഭൂമിയായി സർക്കാർ പ്രഖ്യാപിക്കുമെന്നതാണ്. പിന്നെ കരഭൂമിയായി മാറ്റിയെടുക്കാൻ കഴിയില്ലെന്ന ഭയം സ്ഥല ഉടമകൾക്കുണ്ട്.
സ്ഥലം പാട്ടത്തിന് കിട്ടിയാൽ കൃഷി ചെയ്യാൻ ചില കർഷകർ താല്പര്യം പ്രകടിപ്പിച്ച് വരുന്നുമുണ്ട്. പക്ഷേ സ്ഥലം ആരും നൽകുന്നില്ല. മാത്രമല്ല വ്യവസായശാലകൾ അധികമുള്ളതിനാൽ ജോലിക്ക് ആളെക്കിട്ടാനും ബുദ്ധിമുട്ടുണ്ട്. ഏലൂർ പ്രദേശത്ത് ഇത്തരം പ്രതിസന്ധികൾ കൃഷിക്ക് തടസമായി നിൽക്കുകയാണെന്ന് കൃഷി ഓഫീസർ പറഞ്ഞു.
കളമശേരിയുടെ കദനം
ഒരു സെന്റ് പോലും നെൽകൃഷി ഇല്ലാത്ത പ്രദേശമായി കളമശേരി നഗരസഭ മാറിക്കഴിഞ്ഞു. വ്യവസായ പ്രദേശമായ കളമശേരിയിൽ 2021-ൽ മൂന്നേക്കർ സ്ഥലത്തു കൃഷി ചെയ്തിരുന്നു. വിത്ത് ,കൂലി ചെലവ് ഇനത്തിലായി ഹെക്ടറിന് സബ്സിഡിയായി 12000 രൂപയും നൽകി. എന്നാൽ ഈ വർഷം ഒരു സെന്റു പോലും കൃഷിയില്ല. പ്രദേശത്തെ 80 ശതമാനം പാടങ്ങളും നികത്തി വ്യവസായശാലകളും ഗോഡൗണുകളും നിർമിച്ചു. ബാക്കി വരുന്നവയിൽ കുറെ ഭാഗം മണ്ണടിച്ച് നികത്തിയിട്ടിരിക്കുകയാണ്.
മണ്ഡലത്തിലെ 152 വാർഡുകളിൽ 157 ഗ്രൂപ്പ് ഫാമുകൾ രൂപീകരിച്ച് പഴം, പച്ചക്കറി കപ്പ അടുക്കള ആവശ്യവും നിറവേറ്റാൻ പ്രാപ്തമാക്കി വരുന്നു. വാണിജ്യ ആവശ്യത്തിനുള്ള പച്ചക്കറികൾ ഉല്പാദിപ്പിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. പള്ളിലാംകര പ്രദേശത്ത് 10 ഏക്കർ പാടശേഖരം ഒഴിഞ്ഞുകിടക്കുന്നുണ്ട്. സമ്പൂർണമായി ഒഴിഞ്ഞുകിടക്കുന്ന നെൽപാടങ്ങളിൽ കൃഷി ഉപയുക്തമാക്കാൻ ശ്രമങ്ങളുണ്ട്.
കനകനു പറയാനുണ്ട്
കർഷകർക്കായി പദ്ധതികൾ പലതും വന്നാലും അതുപോലെ പോകുന്ന വഴിയറിയില്ലെന്നു 40 വർഷമായി കൃഷിക്കാരനും ജില്ലയിലെ നല്ല കർഷകനുള്ള അവാർഡ് ജേതാവുമായ കെ.പി കനക ആപറഞ്ഞു. യുവത കൃഷിയിലേക്ക് തിരിയുന്നില്ല. എല്ലാവരും എൻജിനീയറും, ഡോക്ടറുമൊക്കെ ആകാൻ ആഗ്രഹിക്കുന്നു. അവർക്ക് ജോലി കഴിഞ്ഞാൽ വാർധക്യത്തിൽ വേണ്ടത്ര പെൻഷൻ കിട്ടും.
ഒരു കർഷകന് വാർധക്യത്തിൽ ഒരു പെൻഷൻപോലും കിട്ടുന്നില്ല. എന്ന് മാത്രമല്ല കർഷകന്റെ ജീവിതം അപഹാസ്യവും വേദനാജനകവുമാണ്. ഇത് കൊണ്ടു തന്നെ ആരും കർഷകരാകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ മേഖലയിൽ കൃഷിയ്ക്കെന്തു കാര്യം?
12:13 AM Dec 08, 2022 | Deepika.com