വി.ആർ. ശ്രീജിത്ത്
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലെ ഫുട്ബോള്‍ ഗ്രൗണ്ട് നനയ്ക്കുന്നതിനു 2017 ഡിസംബര്‍ മുതല്‍ 2022 ഒക്ടോബര്‍ വരെയുള്ള കോളജ് ചെലവഴിച്ചത് 16 ലക്ഷത്തിലധികം രൂപയെന്ന് വിവരാവകാശ രേഖ. കഴിഞ്ഞ 58 മാസത്തേക്കാണ് ഫുട്ബോള്‍ ഗ്രൗണ്ട് നനയ്ക്കുന്നതിനായി കോളജ് ഫണ്ടില്‍ നിന്നും 16,67,600 രൂപ ചെലവഴിച്ചിരിക്കുന്നത്. കാക്കനാട് സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ രാജു വാഴക്കാല വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് കോളജ് അധികൃതര്‍ ഈ വിവരങ്ങള്‍ നല്‍കിയത്. ആലുവ എടയപ്പുറം സ്വദേശി വി.എം.സാജിദിനാണ് ഗ്രൗണ്ട് നനയ്ക്കുന്നതിനുള്ള കരാര്‍ നല്‍കിയിട്ടുള്ളത്.
2017 മുതലാണ് ഗ്രൗണ്ട് നനയ്ക്കാന്‍ ആരംഭിച്ചത്. എന്നാല്‍ വര്‍ഷത്തില്‍ ആറുമാസവും മഴ പെയ്യുന്ന കേരളത്തില്‍ പ്രത്യേകിച്ച് എറണാകുളം പോലെയുള്ള ഒരു സ്ഥലത്തെ കോളജ് ഗ്രൗണ്ട് നനയ്ക്കുന്നതിനാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 16 ലക്ഷത്തിലധികം തുക ചെലവഴിച്ചിരിക്കുന്നത്. ഗ്രൗണ്ട് നനയ്ക്കുന്നതിന് മാസത്തില്‍ ഒരു നിശ്ചിത തുകയല്ല നല്‍കുന്നതെന്നും കരാറുകാരന് ആവശ്യപ്പെടുന്ന തുകയാണ് നല്‍കുന്നതെന്നും വിവരാവകാശ രേഖയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഗ്രൗണ്ട് നനയ്ക്കുന്നതിന് 2017 ല്‍ മൂന്ന് ഏജന്‍സികളാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇതില്‍ നിന്നാണ് വി.എം. സാജിദിന് ടെണ്ടര്‍ നല്‍കിയത്.
ഗ്രൗണ്ട് നനയ്ക്കുന്നതും അറ്റകുറ്റപ്പണികള്‍ നടത്തുന്നതും ഇവര്‍ തന്നെയാണ്. ആവശ്യമെങ്കില്‍ മാത്രമാണ് നനയ്ക്കാറുള്ളത്. എല്ലാ ദിവസവും നനയ്ക്കാറില്ലെന്നും ഗ്രൗണ്ടിലെ ബര്‍മുഡ ഗ്രാസ് നനക്കുന്നതിന് ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ പോലും ഇത്രയധികം തുക ഈയിനത്തില്‍ ചെലവഴിക്കുന്നത് കൊണ്ട് കോളജിനോ, സ്റ്റേഡിയത്തിനോ യാതൊരു ഗുണവുമില്ലെന്ന് രാജു വാഴക്കാല പറഞ്ഞു.
ഇക്കാലയളവില്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങളൊന്നും നടന്നിട്ടില്ല. വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും മറ്റു ആവശ്യങ്ങള്‍ക്കും പുറത്തു നിന്നും പണം സ്വരൂപിക്കേണ്ട സാഹചര്യം നിലനില്‍ക്കുമ്പോഴാണ് പുല്ല് നനയ്ക്കാനെന്ന പേരിലും മറ്റും അനാവശ്യമായി മഹാരാജാസ് കോളജ് ഫണ്ട് ചെലവഴിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ഫണ്ടാണ് ഇത്തരത്തില്‍ ചെലവഴിച്ച് നശിപ്പിക്കുന്നതെന്നും രാജു വാഴക്കാല പറഞ്ഞു.
മഹാരാജാസ് ഗ്രൗണ്ട് നനയ്ക്കാൻ ചെലവഴിച്ചത് 16 ലക്ഷം രൂപ
12:13 AM Dec 08, 2022 | Deepika.com