കാട്ടാക്കട : പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള എട്ടുപേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്ക് നിരവധി പെൺകുട്ടികളുമായി ബന്ധമുണ്ടെന്നും പീഡന ദ്യശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ചുവോ എന്നതു സംബന്ധിച്ച് അന്വേഷിക്കുന്നതായും പോലീസ് പറഞ്ഞു. പ്രതികളുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് അറിയിച്ചു.
ഡിവൈഎഫ്ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റ് ജെ. ജിനേഷ് (29), തൃശൂർ കോനത്തുവീട് മേത്തല കുന്ദംകുളത്തുള്ള എസ്. സുമേജ് (21), മലയം ചിത്തിരയിൽ എ. അരുൺ (27), മണികണ്ഠൻ, വിഴവൂർ വഴുതോടുവിള ഷാജി ഭവനിൽ എസ്. അഭിജിത്ത് (20), പൂഴിക്കുന്ന് പൊറ്റവിള വീട്ടിൽ ആർ. വിഷ്ണു (20), പെരുകാവ് തൈവിള തുണ്ടുവിള തുറവൂർ വീട്ടിൽ സിബി (20), പ്ലാങ്കോട്ടുമുകൾ ലക്ഷ്മി ഭവനിൽ എ. അനന്തു(18) സംഭവത്തിലുൾപ്പെട്ട പ്ലസ്ടു വിദ്യാർഥി എന്നിവരെയാണ് പോലീസ് പിടികൂടിയത്. സംഭവത്തിലുൾപ്പെട്ട പ്ലസ്ടു വിദ്യാർഥിയെ ജുവനൈൽ ജസ്റ്റീസ് കോടതിയിൽ ഹാജരാക്കി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതികൾ രണ്ട് വർഷത്തോളം പീഡിപ്പിച്ചെന്നാണ് കേസ്.
കഴിഞ്ഞ രണ്ടിനു രാവിലെ എട്ടോടെയാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതിൽ സംശയം തോന്നിയ മാതാവ് മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ എത്തി കാര്യം അറിയിക്കുകയും ഉടനെ തന്നെ അന്വേഷണം നടത്തുകയും ചെയ്തപ്പോളാണ് പീഡനത്തിന്റെ വിവരങ്ങൾ പോലീസ് കണ്ടെത്തിയത്. പരാതി എഴുതി വാങ്ങുന്നത് അടക്കമുള്ള നടപടികളിലേക്കു പോകുന്നതിന് മുൻപ് പോലീസ് കുട്ടിയുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട തൃശൂർ സ്വദേശിയായ സുമേജുമായി കഴിഞ്ഞ രണ്ടിനു നാട് വിടാനൊരുങ്ങവേ തന്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പെൺകുട്ടിയെ പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണു പീഡന വിവരങ്ങൾ പുറത്തറിയുന്നത്. പ്രതികൾ പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഇത്തരം വിവരങ്ങൾ കണ്ടെത്തിയത്. പ്രതികളിൽ പലരെയും പെൺകുട്ടി പരിചയപ്പെട്ടത് സമൂഹമാധ്യമം വഴിയാണെന്നും പ്രതികൾക്ക് ഒട്ടേറെ സ്ത്രീകളുമായി ബന്ധമുള്ളതായും ഇത് സംബന്ധിച്ച വിഡിയോകൾ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഈ ദ്യശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും ശ്രമമുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.
കാട്ടാക്കട ഡിവൈഎസ്പി അനിൽ കുമാർ, മലയിൻകീഴ് ഇൻസ്പെക്ടർ കെ.ജി. പ്രതാപ ചന്ദ്രൻ, എസ്ഐ നിമിൻ കെ. ദിവാകരൻ, സിപിഒമാരായ അഭിലാഷ്, അരുൺ രാജ്, എസ്. കൃഷ്ണ മോഹൻ, എ.അഭിലാഷ്, ശ്രീജിത്ത്, എം.എസ്. ഷിബു, വിപിൻ, ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ മൊബൈൽ ദൃശ്യങ്ങൾ ഉപയോഗിച്ചിരുന്നുവോ എന്ന് അന്വേഷിക്കുന്നു
12:09 AM Dec 08, 2022 | Deepika.com