വിഴിഞ്ഞം: അതിജീവന സമരത്തോടെ നിർമാണം പൂർണമായി സ്തംഭിച്ച അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനും പുതുജീവൻ വയ്ക്കുന്നു. ഇന്ന് മുതൽ നിർമാണം പുനരാരംഭിക്കുമെന്ന് അധികൃതർ പറയുന്നു. മാസങ്ങളായി പ്രവർത്തനമില്ലാതെ അവശേഷിച്ച് കടൽക്കാറ്റും മഴയും കൊണ്ട് തുരുമ്പിച്ച യന്ത്ര സാമഗ്രികൾ അറ്റകുറ്റപ്പണികൾ ചെയ്ത് പ്രവർത്തന സജ്ജമാക്കാനുള്ള ശ്രമങ്ങൾ ഇന്നലെ മുതൽ ആരംഭിച്ചു. അതിജീവന സമരക്കാർ നിരന്തരം കയറിയിറങ്ങിയ അതീവ സുരക്ഷാ മേഖലയിലെ കാര്യങ്ങളും നേരെയാക്കാനുണ്ട്. പുലിമുട്ടുകൾ നിർമാണത്തിനുള്ള കല്ലുകളുമായി ലോറികൾ ഇന്നോ നാളെയോ എത്തുന്നതോടെ നിർമാണം പൂർണ തോതിലാകും.
ചൊവ്വാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രിസഭാ ഉപസമിതിയുമായും നടത്തിയ സമവായ ചർച്ചകൾക്കു ശേഷമാണ് 140 ദിവസം നീണ്ടുനിന്ന വിഴിഞ്ഞം അതിജീവന സമരം തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമര സമിതി പിൻവലിച്ചത്. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കാനാകില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും ആദ്യം മുതൽ നിലപാടെടുത്തത്.
തുറമുഖ നിർമാണം ഇന്നു തുടങ്ങിയേക്കും
12:07 AM Dec 08, 2022 | Deepika.com