കാഞ്ഞിരപ്പള്ളി: മലനാടിന്റെ മണ്ണില്‍ കലാമാലാ തീര്‍ത്ത് ആഘോഷമായി മാറിയ ജില്ലാ കലോത്സവത്തെ കാഞ്ഞിരപ്പള്ളി നെഞ്ചോടു ചേര്‍ത്തു. കലയുടെ രണ്ടാം ദിനമായ ഇന്നലെ ഭരതനാട്യവും കുച്ചിപ്പുടിയും കാഴ്ചയുടെ വിരുന്നായി. ഒപ്പന പാട്ടുമായി മൊഞ്ചത്തിമാര് തട്ടവും താലവുമേന്തി നാണത്തില്‍ കുണുങ്ങിയ മണവാട്ടിയെ പനിനീര് തളിച്ച് അരങ്ങിലെത്തിച്ചപ്പോള്‍ ആസ്വാദകരുടെ നിര സദസുകളില്‍ നിറഞ്ഞു കവിഞ്ഞു. മാപ്പിള കലയുടെ ചാരുതയാര്‍ന്ന മുഹൂര്‍ത്തമായിരുന്നു വട്ടപ്പാട്ട് വേദി. തേന്‍ മധുരമുള്ള ശബ്ദ ശ്രുതികളുടെ സംഗീത വിരുന്നായിരുന്നു ഇന്നലത്തെ പകല്‍. ലളിത ഗാനം, സംഘഗാനം, ശാസ്ത്രീയ സംഗീതം എന്നീ ആലാപനങ്ങളുടെ വിരുന്നാണ് റബര്‍ പെരുമയുടെ നാട്ടില്‍ കാഴ്ചയുടെ വിരുന്നായത്. സ്കിറ്റും മൂകാഭിനയവും ആനുകാലിക സംഭവങ്ങളുടെ കഥപറച്ചിലായി. കൂത്തിന്റെ കുത്തുവാക്കുകളായി ചാക്യാരും നങ്ങ്യാരും വേദിയിലെത്തിയതിനു പുറമേ കൂടിയാട്ടം കൂടിയായപ്പോള്‍ കഥ പറയാനുമില്ല.
മൂന്നാം ദിനമായ ഇന്ന് പരമ്പരാഗത ക്രൈസ്തവ കലാരൂപങ്ങള്‍ വേദിയിലെത്തും. മെയ്ക്കണീന്താ താളവുമായി മാര്ഗംകളിക്കാരും വാളും പരിചയുമായി പരിചമുട്ട് കലാകാരന്മാരും പരമ്പരാഗത വേഷഭൂഷാധികള്‍ അണിഞ്ഞ് ചവിട്ടുനാടകക്കാരും ഇന്ന് ആസ്വാദകര്‍ക്ക് പുത്തന്‍ കാഴ്ചയൊരുക്കും. മോഹിനിമാരുടെ നൃത്തവും കേരളനടനവും മൂന്നാം ദിനത്തിനു ചടുലതാളമേകും. കിരാതവും ദുര്യോധനവധവും കഥയുടെ കളിയായി വേദിയിലെത്തുമ്പോള്‍ നാടകവേദിക്കും ഇന്ന് തിരിശീല ഉയരും. വീണയിലും ഓടക്കുഴലിലും നാദസ്വരത്തിലും പുതിയ വിസ്മയങ്ങളെയും ഇന്നു കാണാം.
പോരാട്ടം കടുത്തു
കാഞ്ഞിരപ്പള്ളി: കലോത്സവം രണ്ടുദിനം പൂർത്തിയാകുന്പോൾ പോരാട്ടം കടുത്തു. 463 പോയിന്റുമായി കോട്ടയം ഈസ്റ്റ് ഉപജില്ലയാണ് മുന്നിൽ.
433 പോയിന്റുമായി ചങ്ങനാശേരി ഉപജില്ല രണ്ടാമതും 409 പോയിന്റുമായി ആതിഥേയരായ കാഞ്ഞിരപ്പള്ളി മൂന്നാം സ്ഥാനത്തുമുണ്ട്. സ്കൂൾ വിഭാഗത്തിൽ 187 പോയിന്റുമായി ളാക്കാട്ടൂർ എംജിഎം സ്കൂളാണ് മുന്നിൽ. ആതിഥേയരായ കാഞ്ഞിരപ്പള്ളി എകെജെഎം 115 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 38 അപ്പീലുകളാണ് ഇതുവരെയെത്തിയിരിക്കുന്നത്.
ജില്ലാ കലോത്സവത്തെ കാഞ്ഞിരപ്പള്ളി നെഞ്ചോടു ചേര്‍ത്തു
11:28 PM Dec 07, 2022 | Deepika.com