എരുമേലി: സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സയും വികസനവും ആവശ്യപ്പെട്ട് പൊതുപ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർക്കു നിവേദനം നൽകി. ആശുപത്രിയിൽ വികസനം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രിയും കിടത്തിചികിത്സ ഉടനെ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചെന്ന് നിവേദക സംഘം പറഞ്ഞു.
എരുമേലിയുടെ വികസന പ്രശ്നങ്ങൾ വിശദമാക്കിയുള്ള നിവേദനവും സംഘം മുഖ്യമന്ത്രിക്ക് നൽകി. തീർഥാടകർക്കു അപകടഭയം കൂടാതെ പേട്ട തുള്ളുന്നതിന് കൂടുതൽ റിംഗ് റോഡുകൾ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ടിബി റോഡും വലിയമ്പലത്തിനു പുറകിൽകൂടിയുള്ള കരിമരത്തുങ്കൽ പാലം റോഡും പോലീസ് സ്റ്റേഷൻ വഴിയുള്ള ശ്രീ വിനായക ക്ഷേത്രം റോഡും രണ്ടു വരിയാക്കി വികസിപ്പിച്ചാൽ കരിങ്കല്ലൂമ്മുഴി, കൊരട്ടി എന്നിവിടങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾക്കു ടൗൺ റോഡിൽ പ്രവേശിക്കാതെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്താനാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ സാന്നിധ്യത്തിൽ എരുമേലി ഡെവലപ്പ്മെന്റ് കൗൺസിൽ ഭാരവാഹികളായ ബാബു തോമസ്, കെ.പി. മോഹനൻ, പ്രഫ. എം.ജി. വർഗീസ്, തങ്കച്ചൻ കാരക്കാട് എന്നിവർ ഉൾപ്പെട്ട സംഘമാണ് നിവേദനം നൽകിയത്.
എരുമേലിയുടെ വികസനം: മുഖ്യമന്ത്രിക്ക്് നിവേദനം നൽകി
11:05 PM Dec 07, 2022 | Deepika.com