പീരുമേട്: ശബരിമല തീർത്ഥാടകരുടെ പരന്പരാഗത കാനനപാതയായ സത്രം-പുല്ലുമേട് പാതയിൽ മുൻ വർഷത്തേക്കാൾ ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ വർഷത്തേക്കാൾ അന്പതു ശതമാനത്തോളം തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായതായാണ് ഒൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇത്തവണ ബുധനാഴ്ചവരെ 7281 തീർത്ഥാടകരാണ് പുല്ലുമേട് വഴി സന്നിദാനത്തേക്ക് പോയത്.എന്നാൽ കഴിഞ്ഞ മണ്ഡലകാലത്ത് 15,000 തീർത്ഥാടകരാണ് കാനന പാതയിലൂടെ കടന്നുപോയത്.14,731 തീർത്ഥാടകരുടെ കുറവാണ് മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായിരിക്കുന്നത്. ദർശനത്തിനു ശേഷം തീർത്ഥാടകർ ഇതുവരെ പുല്ലുമേട് പാതയിൽ തിരിച്ചിറങ്ങിയിട്ടില്ല. രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് തീർത്ഥാടകരെ കാനനപാതയിലൂടെ കടത്തിവിടുന്നത്.രണ്ടിനു ശേഷം ഭക്തരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് വനത്തിലൂടെ കടത്തിവിടില്ല. കൗണ്ടറിൽ പേര് നൽകി സുരക്ഷാ പരിശോധനയ്ക്കു ശേഷമാണ് വനത്തിലൂടെ കടത്തിവിടുന്നത്.
സത്രത്തിൽ ഭക്തരുടെ വരവ് കുറഞ്ഞത് ഇവിടുത്തെ ചെറിയ കടകളിൽ കച്ചവടം നടത്തുന്നവരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. നൂറു കണക്കിന് ഭക്തർ എത്തിയാൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇവിടെ അധികൃതർ ഒരുക്കിയിട്ടില്ല. അഞ്ച് ശൗചാലങ്ങളും കുളിക്കാനുള്ള ഷവറും ക്രമീകരിച്ചിട്ടുണ്ട്. ഭക്തരുടെ എണ്ണം വരും ദിവസങ്ങളിൽ കൂടിയാൽ ഇത് അപര്യപ്തമാകും.രാത്രി കാലത്ത് ഭക്തർ സത്രത്തിൽ എത്തി വിശ്രമിച്ച ശേഷം അതിരാവിലെ ഇവിടുത്തെ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ തൊഴുതതിനു ശേഷമാണ് കാനപതയിലൂടെയുള്ള യാത്ര തുടങ്ങുന്നത്. കേരളത്തിലുള്ളവരാണ് ഇപ്പോൾ ഇവിടെ എത്തുന്നതിലധികവും. തിരുവനന്തപുരം, ആറ്റിങ്ങൽ, കോഴിക്കോട്, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് പരന്പരാഗത പാത വഴി അയ്യപ്പഭക്തർ കൂടുതൽ എത്തുന്നത്.സത്രത്തിൽ മൂന്ന് കടകൾ ഇവിടെ ദേവസ്വം ബോർഡ് ലേലത്തിൽ നൽകിയിട്ടുണ്ട്. എന്നാൽ തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് കച്ചവടത്തെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. കച്ചവടം ഇല്ലാത്തതിനാൽ ഇവരും ആശങ്കയിലാണ്.
ശബരിമല തീർത്ഥാടനം: കാനനപാതയിൽ തിരക്ക് കുറവ്
09:56 PM Dec 07, 2022 | Deepika.com