മുട്ടം: മലങ്കര അണക്കെട്ടിലെ ആറ് ഷട്ടറിന്റെയും റോപ്പ് മാറ്റി പുതിയത് സ്ഥാപിക്കാൻ അണക്കെട്ടിലെ ജല നിരപ്പ് തുടർച്ചയായി എഴു ദിവസം താഴ്ത്താൻ തീരുമാനം. ജലനിരപ്പ് ഇത്രയും ദിവസം തുടർച്ചയായി താഴ്ത്തിയാൽ കുടിവെള്ളക്ഷാമം ഉണ്ടാകുമെന്നും ഇക്കാര്യത്തിൽ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും കളക്ടറോട് ആവശ്യപ്പെടാൻ ഇതുമായി ബന്ധപ്പെട്ടു ചേർന്ന യോഗം തീരുമാനിച്ചു.
റോപ്പ് മാറ്റി സ്ഥാപിക്കുന്നതിന് ഏഴു ദിവസം തുടർച്ചയായി അണക്കെട്ടിലെ ജലനിരപ്പ് 36 മീറ്ററോളം താഴ്ത്തണം. ഇത് ജലാശയത്തിന്റെ സമീപ പ്രദേശങ്ങളായ മുട്ടം, കരിങ്കുന്നം, കുടയത്തൂർ,അറക്കുളം, ആലക്കോട്, വെള്ളിയാമറ്റം എന്നി പഞ്ചായത്തുകളിലെ ചെറുതും വലുതുമായ നൂറോളം കുടിവെള്ള പദ്ധതികൾ പൂർണമായും സ്തംഭിക്കാൻ ഇടയാക്കും. മുട്ടം ജില്ലാ ജയിലിലേക്കുള്ള കുടിവെള്ള വിതരണവും നിലയ്ക്കും. ഇതേത്തുടർന്നാണ് ഈ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, റവന്യു,ജലവിഭവം, എംവിഐപി തുടങ്ങി വിവിധ വകുപ്പ് അധികൃതരുടെ യോഗം ഇന്നലെ മുട്ടം എംവിഐപി കോണ്‍ഫറൻസ് ഹാളിൽ ചേർന്നത് .
ഷട്ടറിന്റെ റോപ്പ് പുനഃസ്ഥാപിക്കുന്നതു വരെ കുടി വെള്ളം വാഹനങ്ങളിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കാൻ കളക്ടറോട് അഭ്യർഥിക്കാനും യോഗത്തിൽ തീരുമാനിച്ചു. 2019ലാണ് റോപ്പ് അവസാനമായി നവീകരിച്ചത്. തുടർച്ചയായി പ്രവർത്തിപ്പിക്കുന്നതിനാൽ ഇവ ദ്രവിച്ച് ജീർണാവസ്ഥയിലാണ്. നവീകരണം വൈകിയാൽ വെള്ളം ഒഴുക്കി വിടുന്ന പ്രവർത്തനങ്ങളേയും സാരമായി ബാധിക്കും.
ജലനിരപ്പ് താഴ്ത്തും: കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന് ആശങ്ക
09:56 PM Dec 07, 2022 | Deepika.com