വെള്ളിയാമറ്റം: വില്ലേജിലെ ഭൂമിയുടെ താരിഫ് വില സമീപ വില്ലേജുകളെ അപേക്ഷിച്ചു പതിന്മടങ്ങായി നിശ്ചയിച്ച സാഹചര്യത്തിൽ കർഷകർ സമരം കടുപ്പിക്കാനൊരുങ്ങുന്നു. വെള്ളിയാമറ്റം വില്ലേജിലെ നിലവിലുള്ള ഫെയർവാല്യു റദ്ദു ചെയ്തു പുനർനിർണയം നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികൾ സമരം ശക്തമാക്കുന്നത്. ഇക്കാര്യത്തിൽ നിരന്തരമായ നിവേദനങ്ങൾ നൽകിയിട്ടും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നിർദേശങ്ങളല്ലാതെ ഇക്കാര്യത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലെന്നു കർഷകർ ആരോപിച്ചു.
കോടതിയിലേക്ക്
കേരള ഭൂപതിവു നിയമം 28 എ വകുപ്പ് പ്രകാരം 2019 മുതൽ അപ്പീൽ സമർപ്പിച്ച ഏതാനും പേർക്കു ഭൂമിയുടെ ന്യായ വില 75 ശതമാനം കുറവു വരുത്തിയെങ്കിലും 80 ശതമാനത്തിലേറെ പേർ നിലവിലുള്ള താരിഫ് നിർണയത്തിലെ അപാകത മൂലം തീരാദുരിതത്തിലാണ്. നിരവധി നിവേദനങ്ങൾ നൽകിയിട്ടും പരിഹാരം ഉണ്ടാകാത്തതിനാൽ വെള്ളിയാമറ്റം ഇന്റഗ്രേറ്റഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കുന്നതിനൊപ്പം ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാനുമാണ് കർഷകരുടെ തീരുമാനം.
പാറക്കെട്ടിനും
ഒരുകോടി
പാറക്കെട്ടുകൾ നിറഞ്ഞതും സഞ്ചാരയോഗ്യമായ റോഡുകൾ ഇല്ലാത്തതുമായ പ്രദേശങ്ങളിൽ പോലും അന്യായമായ താരിഫ് വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. പലേടത്തും ഏക്കറിന് ഒരു കോടി വരെയാണ് താരിഫ് വിലയായി കണക്കാക്കിയിരിക്കുന്നത്. നടപ്പുവഴി പോലും ഇല്ലാത്ത നെല്ലിക്കാമലയിൽ 1,26,000 രൂപയാണ് ഏക്കറിനു വില നിശ്ചയിച്ചിരിക്കുന്നത്. കേട്ടുകേൾവി പോലുമില്ലാത്ത താരിഫ് വിലയാണ് ഇവിടെയുള്ളത്. ഇതു ജനങ്ങളെ മനപൂർവം ദ്രോഹിക്കാനുള്ള ഉദ്യോഗസ്ഥതല ഗൂഢാലോചനയുടെ ഫലമാണെന്നു കർഷകർ ആരോപിക്കുന്നു.
വെള്ളിയാമറ്റം വില്ലേജിലെ 2835 ഹെക്ടർ ഭൂമിയിൽ 981 ഹെക്ടർ മാത്രമാണ് കൃഷിക്കായി പതിച്ചു നൽകിയിട്ടുള്ളത്. ജനസാന്ദ്രത ഹെക്ടറിന് ഏഴും 30 ശതമാനം ആളുകൾ ആദിവാസികളും പട്ടികവർഗ വിഭാഗക്കാരുമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോ വ്യവസായ സ്ഥാപനങ്ങളോ ഇല്ലാത്ത അവികസിതവും ദുർഘടവുമായ പാറകളും നിറഞ്ഞ സ്ഥലമാണ് ഇവിടം.
സമീപ വില്ലേജുകളായ ആലക്കോട് , കുടയത്തൂർ, അറക്കുളം എന്നിവിടങ്ങളിലെ താരിഫ് വിലയുടെ പതിൻമടങ്ങാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്. ഇതുമൂലം ഭൂമിയുടെ ക്രയവിക്രയം നിലച്ചിരിക്കുകയാണ്.
കനത്ത
സാന്പത്തിക ബാധ്യത
മാർക്കറ്റ് വിലയുടെ 70 ശതമാനത്തോളം മുദ്രവിലയായും രജിസ്ട്രേഷൻ ഫീസായും നൽകേണ്ടി വരുന്നതു കർഷകർക്കു കനത്ത സാന്പത്തിക ബാധ്യതയാണ് വരുത്തി വയ്ക്കുന്നത്. ബാ
ങ്കിൽനിന്നു വായ്പയെടുക്കുന്പോൾ അവർ നിശ്ചയിക്കുന്ന ഭൂമിയുടെ മൂല്യത്തെക്കാൾ പത്തിരട്ടിയിലധികമാണ് വില്ലേജിലെ താരിഫ് വില. വിദ്യാഭ്യാസം, വിവാഹം, ഭവന നിർമാണം, ഭൂരഹിതർക്കുള്ള ഭവന പദ്ധതി, ചികിത്സ, കുടുംബാംഗങ്ങൾ തമ്മിലുള്ള വസ്തു കൈമാറ്റം എന്നിവയെല്ലാം ഇതോടെ താറുമാറായിരിക്കുകയാണ്. അശാസ്ത്രീയമായ താരിഫ് വില പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാമറ്റം ഇന്റഗ്രേറ്റഡ് ഡവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ജിജി കളപ്പുരയിൽ, സെക്രട്ടറി മൈക്കിൾ പുരയിടം, എം.മോനിച്ചൻ, ജോയിച്ചൻ പ്രക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്കു നൽകിയ പരാതിയിൽ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
പാറക്കെട്ടിനും ഒരു കോടി! ഇതെന്തു താരിഫ്് സർക്കാരേ?
09:56 PM Dec 07, 2022 | Deepika.com