കുറവിലങ്ങാട്: കാടുകയറിയും കുണ്ടുംകുഴിയുമായി ഇനി എംസി റോഡിനെ കാണേണ്ടിവരില്ല. ഒപിബിആര്‍സി (ഔട്ട്പുട്ട് ബേസ്ഡ് റണ്ണിംഗ് കോണ്‍ട്രാക്ട്) എന്ന പേരിലുള്ള പദ്ധതിയില്‍ ജില്ലയിലെ എംസി റോഡും ഇടം നേടിയതോടെയാണ് എംസി റോഡിനു ശാപമോക്ഷമായത്.
ജില്ലയിലെ മറ്റ് പ്രധാന റോഡുകളടക്കം ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കരാറില്‍ ഉള്‍പ്പെടുന്ന റോഡില്‍ ഏഴു വര്‍ഷത്തേക്ക് അടിയന്തര പണികളെല്ലാം കരാറുകാര്‍ നടപ്പിലാക്കും. രാജി മാത്യു ആൻഡ് കന്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
മുന്‍പു പ്രത്യേക പ്രോജക്ട് പാസായി ഫണ്ട് ലഭ്യമാക്കി നടത്തേണ്ടിയിരുന്ന മെല്ലെപ്പോക്കുകളെല്ലാം പുതിയ കരാറോടെ ഇല്ലാതാകും. റോഡില്‍ കാടുവളരുന്നതും ചെറിയ കുഴികള്‍ രൂപപ്പെടുന്നതും സീബ്രാ ലൈനുകളടക്കം മാഞ്ഞുപോകുന്നതുമൊക്കെ ഈ കരാറുകാരന് പരിഹരിക്കുമെന്നതാണു നേട്ടം.
ഓടകളുടെ സ്ലാബ് തകരുന്നതടക്കമുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. എംസി റോഡിനെക്കൂടാതെ പൊന്‍കുന്നം-തൊടുപുഴ (വെങ്ങാലൂര്‍), മൂന്നാര്‍-വട്ടവട തുടങ്ങിയ റോഡുകളും ഈ പദ്ധതിയില്‍പ്പെടുന്നു. പൊതുമരാമത്ത് കോട്ടയം മെയിന്റനന്‍സ് സബ്ഡിവിഷനില്‍ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 107 കിലോമീറ്റര്‍ റോഡ് ഒപിബിആര്‍സി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എംസി റോഡില്‍ കോട്ടയം ഐഡ ജംഗ്ഷന് മുതല്‍ പുതുവേലി വരെയുള്ള 38 കിലോമീറ്റര്‍ എംസി റോഡ് സബ്ഡിവിഷന് പരിധിയില്‍ ഉള്‍പ്പെടുന്നു. കെഎസ്ടിപിയുടെ നേതൃത്വത്തിലാണ് ഈ കരാര്‍ നടപ്പിലാക്കുന്നത്.
പൊതുമരാമത്ത് മെയിന്റനന്‍സ് വിഭാഗത്തിനാണ് മേല്‍നോട്ട ചുമതല. എംസി റോഡ് നാളുകളായി കാടുകയറി കിടന്നിരുന്നതു നാടിന് നാണക്കേടായിരുന്നുവെന്നതിനൊപ്പം കാല്‍നടയാത്രക്കാര്‍ക്ക് വലിയ ഭീഷണിയുമായിരുന്നു.
എംസി റോഡില്‍ അറ്റകുറ്റപ്പണി; ഏഴു വര്‍ഷത്തെ കരാറായി
09:50 PM Dec 07, 2022 | Deepika.com