കണ്ണൂർ: അദൃശ്യരായി കഴിയുന്ന ഭിന്നശേഷി വിഭാഗക്കാരെ കണ്ടെത്തി ദൃശ്യതയിലേക്ക് കൊണ്ടുവരികയെന്നത് സമൂഹത്തിന്റെ വലിയ ഉത്തരവാദിത്തമാണെന്ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ മെന്റലി ചലഞ്ച്ഡ് മുൻ ഡയറക്ടർ ഡോ. എം.കെ. ജയരാജ്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി സാമൂഹ്യനീതി വകുപ്പ്, നാഷണൽ ട്രസ്റ്റ് പ്രാദേശിക സമിതി, ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച 'ഭിന്നശേഷി സൗഹൃദം എന്ത് എന്തിന്' ഏകദിന ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അന്ധത ദൃശ്യമായ ഭിന്നശേഷിയാണെങ്കിൽ ബധിരത, ഓട്ടിസം തുടങ്ങിയവ അദൃശ്യമായ ഭിന്നശേഷിയാണ്. ഓട്ടിസം തിരിച്ചറിയാൻ പലപ്പോഴും ഡോക്ടർമാർക്കുപോലും കഴിയാറില്ല. എത്രയും നേരത്തെ കണ്ടെത്തിയാൽ പല ഭിന്നശേഷിക്കാർക്കും തെറാപ്പിയിലൂടെയും ശസ്ത്രക്രിയയിലൂടെയും പരിമിതികളെ അതിജീവിക്കാൻ കഴിയും. നേരത്തെ കണ്ടുപിടിച്ചാൽ പ്രാഥമികമായ ഭിന്നശേഷി കുറയ്ക്കാനോ ഇല്ലാതാക്കാനോ കഴിയും. ഇല്ലെങ്കിൽ അത് രണ്ടാമത്തെയോ മൂന്നാമത്തെയോ തലത്തിലേക്കു പോയി സങ്കീർണമാകും. ഭിന്നശേഷിക്കാരിൽത്തന്നെ ലിംഗവിവേചനം നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാരായ സ്ത്രീകൾ പുറംലോകം കാണാതെ വീടിനുള്ളിൽ നീതി നിഷേധിക്കപ്പെട്ട് കഴിയേണ്ടിവരുന്നു. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിന്റെ മൂല്യം തിരിച്ചറിയപ്പെടാൻ കഴിയാതെ പോകുന്നത് സമൂഹത്തിന്റെ ദുരന്തമാണ്.
ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിൽ കേരളം ഒരുപാട് മുന്നിലാണെങ്കിലും ഹിയറിംഗ് ഇംപയേഡായ കുട്ടികൾക്ക് പ്ലസ്ടുവിനപ്പുറം ഉപരിപഠനസാധ്യത ഇവിടെ കുറവാണ്. ഭിന്നശേഷി കുട്ടികളോടുള്ള മുൻവിധികൾ മാറ്റിവച്ച് അവരുടെ വിദ്യാഭ്യാസത്തിൽ പൊതുസമൂഹത്തിന്റെ ഇടപെടൽ അത്യാവശ്യമാണ്. അവരുടെ ശേഷികളെയാണ് ആഘോഷിക്കേണ്ടത്, പരിമിതികളെയല്ല- അദ്ദേഹം പറഞ്ഞു.
ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വൈകല്യം, ബഹുവൈകല്യം എന്നിവ ബാധിച്ച ഭിന്നശേഷിക്കാർക്ക് അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി 1999 ൽ പാർലമെന്റ് പാസാക്കിയ നാഷണൽ ട്രസ്റ്റ് ആക്ട് സംബന്ധിച്ച് സ്റ്റേറ്റ് നോഡൽ ഏജൻസി സെന്റർ ചെയർമാൻ ഡി. ജേക്കബ് ക്ലാസെടുത്തു.
ശില്പശാല ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. എഡിഎം കെ.കെ. ദിവാകരൻ അധ്യക്ഷനായിരുന്നു. പി.കെ. നാസർ, സുരേഷ്, പി.കെ.എം. സിറാജ് എന്നിവർ പ്രസംഗിച്ചു.
അദൃശ്യരായ ഭിന്നശേഷിക്കാരെ കണ്ടെത്തുക വലിയ ഉത്തരവാദിത്തം: ഡോ. എം.കെ. ജയരാജ്
12:39 AM Dec 07, 2022 | Deepika.com