വണ്ടിത്താവളം : പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തടയാൻ പോലീസ്, ജനപ്രതിനിധികൾ, സ്കൂൾ അധികൃതർ, പൊതുപ്രവർത്തകർ, വ്യാപാരി പ്രതിനിധികളുടെയും സംയുക്ത യോഗത്തിൽ തീരുമാനം.
ഇതിന്റെ ഭാഗമായി ഇന്നു മുതൽ 16 വരെ വണ്ടിത്താവളം ടൗണിൽ കാലത്തും വൈകുന്നേരവും പട്രോളിംഗ് നടത്താൻ തീരുമാനിച്ചു.
ഇന്നലെ വൈകുന്നേരം വണ്ടിത്താവളം എഎസ് ഓഡിറ്റോറിയത്തിൽ ചേർന്ന അടിയന്തര യോഗം ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു. ചിറ്റൂർ പോലീസ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുന്ദരൻ അധ്യക്ഷത വഹിച്ചു. പാലക്കാട് ടൗണ് എക്സൈസ് സിഐ പി.കെ. സതീഷ്, പുതുനഗരം എസ്എച്ച്ഒ ഇൻസ്പെക്ടർ ദീപകുമാർ, മീനാക്ഷിപുരം സ്റ്റേഷൻ എസ്ഐ ഗിരീഷ് കുമാർ എന്നിവർ യോഗത്തിൽ നേതൃത്വം വഹിച്ചു.
വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. ശിവദാസ്, റിഷാ പ്രേംകുമാർ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തംഗം മധു, പെരുമാട്ടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.സുരേഷ്, പഞ്ചായത്തംഗം വിനോദ് ബാബു എന്നിവർ സംസാരിച്ചു.
ലഹരി വസ്തു വില്പന നടത്തുന്നവരെ കുറിച്ച് എക്സൈസിൽ രഹസ്യവിവരം തരുന്നവരുടെ പേരുകൾ ലഹരി മാഫിയക്കു കൈമാറുന്നതായും ആക്ഷേപം ഉയർന്നു.
ലഹരി വസ്തു നിർമാർജനത്തിന്റെ പ്രാഥമിക ദൗത്യം എന്ന നിലയിലാണ് പത്തു ദിവസത്തെ പരിശോധനകൾ രൂപം നല്കിയിരിക്കുന്നത്.
തുടർന്നു വരും ദിവസങ്ങളിൽ പട്ടഞ്ചേരി പെരുമാട്ടി പഞ്ചായത്തുകളിൽ ലഹരി വിപണനം സംബസിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുമെന്ന സൂചനകളുമുണ്ട്.
സ്കൂൾ വിദ്യാർഥികളിൽ ലഹരി ഉപയോഗം; പോലീസ് പട്രോളിംഗിനു തീരുമാനം
12:34 AM Dec 07, 2022 | Deepika.com