കൊഴിഞ്ഞാന്പാറ : വേലന്താവളം പാലം തിരിവുറോഡിൽ ഉണ്ടായിരിക്കുന്ന ഗർത്തം വാഹനസഞ്ചാരം ദുഷ്കരമാക്കുന്നു. റോഡിന് വിസ്താരമുണ്ടെങ്കിലും പാതയിൽ മുക്കാൽ ഭാഗം നീണ്ട ഗർത്തമാണ്. ചരക്കുകടത്തു വാഹനങ്ങൾ ഗർത്തത്തിൽ ഇറങ്ങി കയറുന്നത് ഏറെ ശ്രമകരമാണ്.
യാത്ര വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നത് അപകട ഭീഷണിയിലുമാണ്. രാത്രി സമയങ്ങളിൽ സ്ഥലപരിചയമില്ലാതെ ഇരുചക്രവാഹനങ്ങളിലെത്തുന്നവർ വീണ് പരിക്കേല്ക്കുന്നതു പതിവായിരിക്കുകയാണ്.
കേരള തമിഴ്നാട് അതിരുകൾ വേർതിരിക്കുന്നത് ഈ സ്ഥലത്തുള്ള പുഴപ്പാലമാണ്. അഴുക്കുചാൽ വെള്ളം റോഡിനെതിർവശത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നതാണ് ഗർത്തമുണ്ടാവാൻ കാരണമായത്.
ഇതുവഴിയുള്ള യാത്രക്കാരുടേയും സമീപ വ്യാപാരികളുടേയും നിരന്തര പരാതികളിൽ പൊതുമരാമത്ത് ഇടയ്ക്കിടെ ഗർത്തങ്ങളിൽ പാറപ്പെടിയിട്ട് അനുചിതമായ രീതിയിൽ അടയ്ക്കാറുണ്ട്. എന്നാൽ രണ്ടാഴ്ചക്കുള്ളിൽ വീണ്ടും ഗർത്തമുണ്ടാവും.
ഈ സ്ഥലത്ത് പച്ചക്കറി ഉഴവർ ചന്തപ്രവർത്തിച്ചു വരുന്നുണ്ട്. വടകരപ്പതി, കൊഴിഞ്ഞാന്പാറ, എരുത്തേന്പതി പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നും നിരവധി വാഹനങ്ങൾ ചന്തയിലേക്ക് പച്ചക്കറി കയറ്റി എത്തിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങൾ ചന്തയിലേക്കു പ്രവേശിക്കുന്നത് അഭ്യാസ പ്രകടനത്തിലാണ്.
ഈ സ്ഥലത്ത് വാഹന അപകടവും ജീവഹാനി വരെ ഉണ്ടാവുമെന്ന ഭയത്തിലാണ് പ്രദേശത്തെ യാത്രക്കാരുടെ ആശങ്ക.
വാഹനയാത്ര അപകട ഭീതിയിൽ
12:34 AM Dec 07, 2022 | Deepika.com