ഷൊർണൂർ: പൊതുവാൾ ജംഗ്ഷൻ മുതൽ ഭാരതപ്പുഴ പാലം വരെയുള്ള കൈയേറ്റങ്ങൾ ഒഴിവാക്കി റോഡ് വീതി കൂട്ടൽ നടപടികൾ പുരോഗമിക്കുന്നു. 1200 മീറ്റർ ദൂരമാണ് നവീകരിക്കുന്നത്.
ഇതിനായി 2.5 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പാതയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചുള്ള റോഡ് വീതി കൂട്ടലിന്റെ ഭാഗമായി പൊതുമരാമത്ത് ഓഫീസിന്റെ മതിൽ പൊളിച്ചു മാറ്റി. കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ ഉൾപ്പെടുന്ന ഷൊർണൂർ എസ്എംപി ജംഗ്ഷൻ റോഡിലെ കയ്യേറ്റങ്ങൾ പദ്ധതിയുടെ ഭാഗമായി പൂർണമായും ഒഴിപ്പിക്കും.
ഇതിനു വേണ്ടിയാണ് മതിൽ പൊളിച്ചത്. പൊതുമരാമത്ത് വകുപ്പിലെ വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.
നേരത്തെ കഴിഞ്ഞ ഏപ്രിലിൽ ചില കെട്ടിട ഉടമകൾക്ക് കയ്യേറ്റം നീക്കാൻ ആവശ്യപ്പെട്ട് ഹൈവേ അതോറിറ്റി നോട്ടിസ് നൽകിയിരുന്നു. തുടർന്ന് സ്വന്തം നിലയ്ക്ക് തന്നെ ചിലർ കയ്യേറ്റങ്ങൾ പൊളിച്ചു നീക്കുകയായിരുന്നു.
തുടർന്നാണ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പണി തുടങ്ങിയ ഉടൻ തന്നെ ആദ്യം പൊളിച്ചത് സർക്കാർ ഓഫീസിന്റെ മതിലാണ്.
കൈയേറ്റങ്ങൾ ഒഴിവാക്കി റോഡ് വീതി കൂട്ടുന്നു
12:34 AM Dec 07, 2022 | Deepika.com