ഷൊർണൂർ : ഒച്ചിഴയും വേഗതയിൽ നടക്കുന്ന ഷൊർണൂർ നഗരസഭ ബസ് സ്റ്റാൻഡ് നവീകരണ പ്രവൃത്തികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നാവശ്യം ശക്തം. നഗരസഭ ബസ് സ്റ്റാൻഡ് അറ്റകുറ്റപ്പണിക്കായി അടച്ചിട്ട് പതിനൊന്ന് ദിവസമായിട്ടും പ്രവൃത്തികൾക്ക് ഒച്ചിഴയും വേഗമാണ്.
സ്റ്റാൻഡ് അടച്ചതോടെ ബസുകൾ പുറത്ത് റോഡിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. പുറപ്പെടുന്ന സമയത്ത് മാത്രമേ റോഡിൽ നിർത്താൻ അനുമതിയുള്ളു.
ഇതോടെ ഒന്നോ രണ്ടോ മിനിറ്റ് സമയം മാത്രമാണ് യാത്രക്കാർക്ക് ബസുകളിൽ കയറാൻ ലഭിക്കുന്നത്.
ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് നിയന്ത്രണമെങ്കിലും യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ഒരു പോലെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
നേരത്തെ നവംബർ 25ന് വൈകീട്ട് അടച്ച് രണ്ടിന് തുറക്കാനായിരുന്നു തീരുമാനം. അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ ഇപ്പോൾ ഒന്പതിനു തുറക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഇതു സാധ്യമല്ലന്നാണ് സൂചന. ബസ് സ്റ്റാൻഡ് യാർഡിലെ തകർന്ന ഭാഗങ്ങളിലെ കോണ്ക്രീറ്റിംഗാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് പ്രവേശന കവാടങ്ങളുടെ ഭാഗവും കോണ്ക്രീറ്റ് ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഒന്പതിന് തുറക്കനാകുമെന്ന് യാതൊരു ഉറപ്പുമില്ല.
സ്റ്റാൻഡ് പ്രവർത്തനം താല്കാലികമായി സ്വകാര്യ സ്ഥലത്തേക്കു മാറ്റി അറ്റകുറ്റപ്പണി നടത്തുകയാണെങ്കിൽ യാത്രക്കാർക്കുള്ള ബുദ്ധിമുട്ട് കുറയ്ക്കാമായിരുന്നുവെന്ന അഭിപ്രായവുമുയർന്നിട്ടുണ്ട്. ബസ് സ്റ്റാൻഡ് നവീകരണ പ്രവൃത്തികൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തീകരിക്കണം എന്നാണു ജനങ്ങളുടെ ആവശ്യം.
ഷൊർണൂർ നഗരസഭ ബസ് സ്റ്റാൻഡ് നവീകരണം ഉടൻ പൂർത്തിയാക്കണം
12:34 AM Dec 07, 2022 | Deepika.com