മണ്ണാർക്കാട് : കാട്ടാന ശല്യം രൂക്ഷമായ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന് കരടിയോട് ഇരട്ടവാരി മേഖലകളിൽ എട്ടു വാച്ചർമാരെ ഉടൻ നിയമിക്കാൻ കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന ജനജാഗ്രത സമിതി യോഗത്തിൽ തീരുമാനമായി. കരടിയോട് ഇരട്ടവാരി രണ്ട് കിലോമീറ്ററിനിടയിൽ അര കിലോമീറ്റർ അകലത്തിൽ രണ്ടു വാച്ചർമാരെ വീതം നിർത്താനാണ് തീരുമാനം.
ആനകൾ ഇറങ്ങുന്ന വിവരം അറിഞ്ഞാൽ ദ്രുതഗതിയിൽ ഇവർ പ്രവർത്തിക്കും. നാട്ടുകാരും സഹകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഈ മേഖലയിലെ എല്ലാ വൈദ്യുത തൂണുകളിലും തെരുവുവിളക്കുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കച്ചേരിപ്പറന്പിൽ നിന്നും തോട്ടപ്പായി ഭാഗത്തേക്കു വനത്തിനകത്ത് കൂടി റോഡുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരുഭാഗത്തും 60 മീറ്ററോളം വീതിയിൽ കാടുവെട്ടാൻ തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ വനംമന്ത്രി എ.കെ. ശശീന്ദ്രൻ പ്രഖ്യാപിച്ച ഹാഗിംഗ് ഫെൻസിംഗ് നടപ്പിലാക്കാനും ജനജാഗ്രത സമിതി തീരുമാനിച്ചു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി.
ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എൻ.സുബൈർ, വാർഡ് അംഗങ്ങളായ നൂറുൽ സലാം, നിജോ വർഗീസ്, റഫീന മുത്തനിൽ, കല്ലടി അബൂബക്കർ, രാധാകൃഷ്ണൻ, കെ.ടി. അബ്ദുള്ള, റഷീദ് പുളിക്കൽ, ഒ. അർഷാദ് തുടങ്ങിയവർ സംസാരിച്ചു.
കാട്ടാന ശല്യം: കരടിയോട് ഇരട്ടവാരി മേഖലകളിൽ എട്ട് വാച്ചർമാരെ നിയമിക്കും
12:34 AM Dec 07, 2022 | Deepika.com