ഒറ്റപ്പാലം : പഴയ കാല തറവാടുകൾക്കു മുന്പിൽ അന്തസിന്റെയും ആഭിജാത്യത്തിന്റെയും പ്രതീകങ്ങളായി തല ഉയർത്തി നിന്നിരുന്ന പടിപ്പുരകൾ നാടുനീങ്ങുന്നു. പോയ കാലത്ത് പ്രൗഡിയുടെ ചിഹ്നങ്ങളായിരുന്നു ഇവ. പടിപ്പുരകൾക്കൊപ്പം പത്തായപ്പുരകളും ഓർമകളുടെ വാല്മീകത്തിലേക്ക് വിലയം പ്രാപിക്കുകയാണ്. വലിയ തറവാടുകളുടെ പ്രമാണിത്വവും പ്രതാപവും വിളിച്ചോതുന്ന തരത്തിലുള്ളവയായിരുന്നു പത്തായപ്പുരകളും പടിപ്പുരകളും.
വീടുകൾക്ക് കാവലായും കാർഷികവിളകൾ സംരക്ഷിക്കുന്നതിന് കാവലാളുകൾക്കു താമസിക്കുന്ന ഇടങ്ങളായും പടിപ്പുരകൾ ഉപയോഗിച്ചിരുന്നു. നാടിന്റെ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള പടിപ്പുരകൾ ധാരാളമുണ്ടായിരുന്നു. പലതും സംരക്ഷിക്കപ്പെടാതെ നാമാവശേഷമായി.
എന്നാൽ ചില തറവാടുകളിൽ ഇതിനെല്ലാം അപവാദമായി ഇപ്പോഴും പടിപ്പുരകൾ സംരക്ഷിച്ച് നിലനിർത്തിയിട്ടുണ്ട്. ചില തറവാടുകളിൽ പടിപ്പുരയ്ക്ക് തട്ടിൻപുറവും ഉണ്ടായിരുന്നു. പഴയകാലത്ത് വീടുകളിലെത്തുന്ന അപരിചിതർക്ക് അകത്തേക്കുള്ള പ്രവേശനാനുമതി കിട്ടുന്നതുവരെ കാത്തിരിക്കാനുള്ള ഇടങ്ങളായും ഇത്തരം പടിപ്പുരകൾ ഉപയോഗിച്ചിരുന്നു.
നെൽവയലുകൾക്ക് അഭിമുഖമായ തരത്തിലാണ് പടിപ്പുരകൾ നിർമിക്കാറുള്ളത്. ചിതൽ പിടിക്കാതെ സംരക്ഷിച്ച് നിർത്തുന്നത് ചിലവേറിയ കാര്യമായതിനാൽ ഇത്തരം പഠിപ്പുരകളെ പലരും സ്വാഭാവിക പതനത്തിനു വിട്ടുകൊടുക്കുകയായിരുന്നു. എന്നാൽ, ചുരുക്കം ചില വീടുകളിൽ കോണ്ക്രീറ്റ് ചെയ്ത പടിപ്പുരകൾ തിരികെ വന്നു തുടങ്ങിയിട്ടുണ്ട്.
ദീർഘകാലം നെല്ല് കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടി കൂറ്റൻ പത്തായങ്ങൾ ഉൾക്കൊള്ളുന്ന വീടുകൾ പോയ കാലത്ത് നിർമിച്ചിരുന്നു. വലിയൊരു കുടുംബത്തിനു താമസിക്കാവുന്ന തരത്തിൽ നിർമിച്ചിരിക്കുന്ന ഇത്തരം വീടുകളാണ് പത്തായപുരകൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ടണ് കണക്കിന് നെല്ല് കേടുകൂടാതെ സൂക്ഷിക്കാവുന്ന തരത്തിലുള്ളതായിരുന്നു പത്തായങ്ങൾ. തറയോടു ചേർന്ന് നിലത്ത് നെല്ല് സൂക്ഷിച്ചാൽ ഈർപ്പം തട്ടി നശിക്കും എന്നുള്ളതിനാൽ തറനിരപ്പിൽ നിന്നും രണ്ടടി ഉയർന്ന കരിങ്കൽ തൂണുകളിലാണ് പത്തായങ്ങൾ ഉറപ്പിക്കാറുള്ളത്.
എന്നാൽ പേരുകേട്ട പല തറവാടുകളുടെയും പത്തായപ്പുരകളും സംരക്ഷിച്ച് നിലനിർത്താൻ പ്രയാസകരമായതിനാൽ പൊളിച്ചു നീക്കി. കാർഷിക സംസ്കൃതിയുടെ പ്രതീകങ്ങൾ കൂടിയായിരുന്നു പടിപ്പുരകളും പത്തായപുരകളും വർത്തമാനകാലത്ത് നെൽകൃഷി ഉപേക്ഷിക്കപ്പെടുകയും കാർഷിക സംസ്കാരത്തിന് ഭംഗം വരുകയും ചെയ്തതോടെ പത്തായപുരകളും പടിപ്പുരകളും നാമാവശേഷമായി അണു കുടുംബ വ്യവസ്ഥയിലേക്കു മനുഷ്യൻ രൂപാന്തരം പ്രാപിച്ചതോടെ കൂട്ടുകുടുംബ വ്യവസ്ഥയുടെ താളത്തിനും കോട്ടം തട്ടി. ഇതോടെ പത്തായപുരകളും അധികപ്പറ്റായി.
തറവാടുകളുടെ പ്രതീകമായ പടിപ്പുരകൾ അപ്രത്യക്ഷമാകുന്നു
12:34 AM Dec 07, 2022 | Deepika.com