ഷൊർണൂർ: സോളാർ വേലി സ്ഥാപിച്ച് കാട്ടുപന്നികളിൽ നിന്നും കാർഷിക മേഖലയെ രക്ഷിക്കാൻ സംവിധാനം വേണമെന്ന ആവശ്യവുമായി കർഷകർ. ഇതിന് പുറമേ പന്നികളെ കൊല്ലാൻ നഗരസഭ അധ്യക്ഷനെ സമീപിച്ചിരിക്കുകയാണ് കർഷകർ.
കാട്ടുപന്നികൾ സ്വൈരവിഹാരം തുടരുന്നതിനിടയിൽ ഗതികെട്ട കർഷകർ ഇവയെ കൂട്ടത്തോടെ വകവരുത്താനുള്ള ശ്രമത്തിലാണ്. ഇതിനാണ് അനുമതി തേടി നഗരസഭ അധ്യക്ഷനെ സമീപിച്ചിട്ടുള്ളത്. കൃഷിപ്പണികൾ ഒന്നും കൃഷി ചെയ്യാനാവാത്ത അവസ്ഥയാണിപ്പോൾ ഷൊർണൂരിലെ കർഷകർ. നട്ടുനനച്ചുണ്ടാക്കിയതെല്ലാം ഒറ്റ രാത്രികൊണ്ട് കാട്ടുപന്നികൾ നിലംപരിശാക്കും. വനമേഖലയോടു ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ തന്നെ കർഷകരുടെ കൃഷിയിടങ്ങളെല്ലാം കാട്ടുപന്നികളുടെ ശല്യത്താൽ നശിക്കുകയാണ്. വനംവകുപ്പിനു പരാതി നല്കിയാലും പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നാണ് കർഷകർ പറയുന്നത്.
ഇതോടുകൂടിയാണ് നഗരസഭാധ്യക്ഷനെ സമീപിച്ച് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതിതേടിയിരിക്കുന്നത്. പെരിന്തൽമണ്ണയിൽ നിന്നുള്ള സംഘം കഴിഞ്ഞമാസമെത്തി അന്പതോളം പന്നികളെ വെടിവച്ചുകൊന്നിരുന്നു. ഇതിനുപുറമെയാണ് വീണ്ടും സംഘത്തെ വിളിക്കുന്നത്. കുളപ്പുള്ളി, കവളപ്പാറ, ആറാണി, കാരക്കാട്, നീലാമലക്കുന്ന് എന്നിവിടങ്ങളിലെല്ലാം നെൽക്കൃഷി പന്നികൾ കൂട്ടത്തോടെ നശിപ്പിക്കുന്നുണ്ട്. നെൽക്കൃഷി കതിരാവുന്ന സമയത്താണ് നശിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ കർഷകർക്ക് വിളവൊന്നും ലഭിക്കാത്ത അവസ്ഥയാണ്. പന്നികളെ കൊല്ലാൻ സംഘമെത്തുന്നുണ്ടെങ്കിലും മുഴുവൻ പ്രദേശത്തേക്കും എത്താൻ കഴിയുന്നുമില്ല. സംഘമായാണ് പന്നികൾ പാടത്തേക്കും കൃഷിസ്ഥലങ്ങളിലേക്കും ഇറങ്ങുന്നത്. രാത്രി കാവലിരുന്ന് നെൽക്കൃഷി സംരക്ഷിക്കാൻ കർഷകർ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാദിവസവും കഴിയില്ലെന്ന് കർഷകർ പറയുന്നു. സോളാർവേലി സ്ഥാപിക്കാനാവശ്യമായ ഫണ്ട് കണ്ടെത്താനാവാത്തതും പ്രതിസന്ധിയാണ്.
കാട്ടുപന്നികളെ തുരത്താൻ അനുമതിയുള്ള സംഘത്തെ എത്തിച്ചിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷൻ എം.കെ. ജയപ്രകാശ് പറഞ്ഞു. വാഴയും പച്ചക്കറിയും കതിരിട്ട നെൽവയലുകളും എല്ലാം കാട്ടുപന്നികൾ കൂട്ടമായി എത്തി നശിച്ചു. പന്നികളെ തുരത്താൻ സ്ഥിരമായ സംവിധാനം വേണമെന്നാണ് കർഷകരുടെ ആവശ്യം.
കാട്ടുപന്നി ശല്യം രൂക്ഷം: കാർഷിക മേഖലയെ സംരക്ഷിക്കണമെന്നു കർഷകർ
12:31 AM Dec 07, 2022 | Deepika.com