അയിലൂർ : കനാൽവെള്ളം ലഭിക്കാതായതോടെ രണ്ടാം വിള നെൽകൃഷിയിറക്കാൻ കഴിയാതെ കർഷകർ. അയിലൂർ കൃഷി ഭവനു കീഴിലെ താമരക്കുളം പാടശേഖരത്തിലെ 30 ലധികം കർഷകരാണ് ഞാറ്റടി തയാറാക്കി നടീൽ നടത്താൻ കഴിയാതെ ദുരിതത്തിലായത്. പോത്തുണ്ടി അണക്കെട്ടിൽ നിന്ന് ജലസേചന കനാലുകൾ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഈ ഭാഗത്തേക്ക് ഇനിയും വെള്ളമെത്തിയിട്ടില്ല.
ഇതുമൂലം പാടശേഖരത്തിലെ 60 ഏക്കർ നെൽപ്പാടമാണ് ട്രാക്ടർ ഉപയോഗിച്ച് പൂട്ടിമറിക്കുക കൂടി ചെയ്യാതിരിക്കുന്നത്. രണ്ടാം വിളയിറക്കുന്നതിനായി കർഷകർ മൂപ്പ് കുറഞ്ഞ വിത്തിനങ്ങൾ ഉപയോഗിച്ച് ഞാറ്റടി തയാറാക്കിയിട്ടുണ്ട്. ഇതും വെള്ളമില്ലാത്തതിനാൽ തൊട്ടടുത്ത കുഴൽകിണറുകളിൽ നിന്നും മറ്റും വെള്ളം പന്പ് ചെയ്ത് ഞാറ്റടിയെങ്കിലും രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. തൊട്ടടുത്തുള്ള പാടശേഖരങ്ങളിലെല്ലാം പോത്തുണ്ടി കനാൽ വെള്ളം എത്തി നടീലും ഒന്നാം വളവും ഇട്ടുകഴിഞ്ഞു.
പാടശേഖരത്തിലേക്ക് വെള്ളമെത്തുന്ന പ്രധാന കനാലിൽ നിന്നുള്ള ഉപകനാലുകളിൽ പുല്ലുകൾ വെട്ടിമാറ്റിയെങ്കിലും പ ൂർണമായി വെള്ളമൊഴുകാൻ കഴിയാത്ത സ്ഥിതിയാണ്. അടിയന്തരമായി വെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് അയിലൂർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.എം. ഷാജഹാൻ ആവശ്യപ്പെട്ടു.
കനാൽവെള്ളം ലഭിച്ചില്ല, രണ്ടാം വിള നെൽകൃഷി ഇറക്കാൻ കഴിയാതെ കർഷകർ
12:31 AM Dec 07, 2022 | Deepika.com