വരാപ്പുഴ: മൊബൈൽ ടവർ ജനവാസ മേഖലയിലേക്ക് മാറ്റാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. കൊച്ചാലിൽ ദേശീയപാത 66നായി കുടിയൊഴിപ്പിച്ച പ്രദേശത്ത് ഉണ്ടായിരുന്ന മൊബൈൽ ടവർ ജനവാസ മേഖലയിലേക്ക് മാറ്റാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞത്. പ്രദേശവാസികൾ നൽകിയ പരാതിയിലാണ് മൊബൈൽ ടവർ നിർമാണം നിർത്തിവയ്ക്കാർ ഹൈക്കോടതി ജഡ്ജ് വി.ജി. അരുൺ ഉത്തരവിട്ടത്.
കൊച്ചാലിൽ സെന്റ് ആന്റണീസ് പള്ളിയുടെ ഉടമസ്ഥതയിലുളള കെട്ടിടത്തിനു മുകളിൽ രണ്ട് പതിറ്റാണ്ട് മുമ്പാണ് സ്വകാര്യ കമ്പനി ടവർ സ്ഥാപിച്ചത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കെട്ടിടം പൊളിച്ചു മാറ്റേണ്ടി വന്നു. ഇതോടെയാണ് ടവർ മറ്റൊരിടത്തേക്ക് മാറ്റേണ്ടി വന്നത്. സമീപവാസികളുടെ അനുമതിപോലും വാങ്ങാതെ ടവറിന്റെ തറ നിർമാണം തുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
നിലവിൽ ടവർ സ്ഥാപിക്കാൻ കണ്ടെത്തിയ സ്ഥലത്തു നിന്നും 20 മീറ്റർ ദൂരത്തിൽ വീടുകളുണ്ട്. ഇതിന് തൊട്ടടുത്തായി നുറുകണക്കിന് കുട്ടികൾ പഠിക്കുന്ന ട്യൂഷൻ സെന്ററും സ്ഥിതി ചെയ്യുന്നു. ജനവാസം കുറഞ്ഞ മറ്റ് പ്രദേശങ്ങൾ ഉണ്ടായിട്ടും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
ഏതെങ്കിലും വിധത്തിൽ ടവർ നിർമാണം പുനരാരംഭിച്ചാൽ ടവർ നിർമാണ കമ്പനിക്കെതിരേ ശക്തമായ സമര പരിപാടി ആരംഭിക്കുമെന്ന് പ്രദേശവാസികളായ പീറ്റർ സേവ്യർ, എം.കെ. പുരുഷൻ, രതീഷ്കുമാർ, പി.ഡി. ജോബി, ജോയ് കോട്ടക്കൽ എന്നിവർ പറഞ്ഞു.
കൊച്ചാലിലെ ടവർ നിർമാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്
12:27 AM Dec 07, 2022 | Deepika.com