കളമശേരി: കളമശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ എച്ച്എംടി ജംഗ്ഷൻ, യൂണിവേഴ്സിറ്റി, ഇടപ്പള്ളി ടോൾ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകളിലും മത്സ്യവിൽപ്പനശാലകളിലും നടത്തിയ പരിശോധനയിൽ ഭക്ഷണയോഗ്യമല്ലാത്ത ഷവർമ, ചിക്കൻ, മന്തി, നൂഡിൽസ്, പഴകിയ എണ്ണ, കളർ, മൽസ്യം, സിഗരറ്റ്, നിരോധിത പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെ പിടിച്ചെടുത്തു.
14 ഓളം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതിൽ മൂന്ന് ഹോട്ടലുകളിൽനിന്നും ഒരു മത്സ്യവിൽപന ശാലയിൽ നിന്നുമാണ് പഴകിയ ഭക്ഷണവും മത്സ്യവും പിടിച്ചെടുത്തത്. പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനിൽ റെയ്മണ്ട്, ടി. സുനിൽ, മാത്യൂസ് ജോർജ്, ജെഎച്ച് ഐ മാരായ ഷൈമോൾ, ആഞ്ജലീന, ധൻരാജ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
കളമശേരിയിൽ പഴകിയ ഭക്ഷണവും മത്സ്യവും പിടിച്ചെടുത്തു
12:27 AM Dec 07, 2022 | Deepika.com