കോലഞ്ചേരി: തൊഴിലുറപ്പ് ജോലിയിൽ മനുഷ്യ ജീവന്റെ സുരക്ഷയ്ക്ക് ഒരുറപ്പുമില്ല. മീമ്പാറയ്ക്കടുത്ത് കുടകുത്തിയിലെ കനാൽ വൃത്തിയാക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് കരിങ്കൽ പാളികൾ നിൽക്കുന്ന ചെങ്കുത്തായ കനാലിൽ അപകടകരമായ പണി ചെയ്യുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെയാണ് തൊഴിലാളികൾ പണി ചെയ്യുന്നത്.
അതീവ താഴ്ച്ചയിൽ സ്ഥിതി ചെയ്യുന്ന കനാലിൽനിന്ന് ജൈവവും, അജൈവവുമായ മാലിന്യങ്ങൾ കയറുകളിൽ മുകളിലേക്ക് വലിക്കുമ്പോഴും തലനാരിഴ വ്യത്യാസത്തിലാണ് അപകടങ്ങൾ ഒഴിവാകുന്നത്. തൊഴിലാളികളിൽ ഭൂരിഭാഗം പേരും വളരെ പ്രായം ചെന്നവരും രോഗികളുമാണ്. എങ്ങിനെയും കുടുംബം പോറ്റാൻ തൊഴിലുറപ്പിലെ അപകടം നിറഞ്ഞ ഈ ജോലി ചെയ്യുമ്പോഴും മാസങ്ങളായി ഇവർക്ക് കൂലിയും കിട്ടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ബന്ധപ്പെട്ട അധികാരികൾ വിഷയത്തിൽ ഇടപെട്ട് തൊഴിൽ കൂലിയിലും തൊഴിൽ സുരക്ഷയിലും അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടേയും പൊതുപ്രവർത്തകരുടേയും ആവശ്യം.
തൊഴിലുറപ്പിൽ ഉറപ്പില്ലാതെ കൂലിയും സുരക്ഷയും
12:24 AM Dec 07, 2022 | Deepika.com