ഷിജു തോപ്പിലാൻ
പെരുമ്പാവുർ: ഒരുകാലത്ത് സമൃദ്ധമായി നെൽകൃഷിയുണ്ടായിരുന്ന പെരുമ്പാവൂർ മേഖലയിലെ നെൽപാടങ്ങൾ ഏറെയും ഇന്നു തരിശുഭൂമികളായി കിടക്കുകയാണ്. പലയിടങ്ങളിലും സഹകരണ സംഘങ്ങൾ കൃഷിയിറക്കിയെങ്കിലും പിന്നീട് അവരും പിൻമാറി.
അരിമില്ലുകൾ നിരവധിയുള്ള പ്രദേശമാണു പെരുന്പാവൂർ. എന്നാൽ നാട്ടുകാർ ഉത്പാദിപ്പിക്കുന്ന നെല്ലിന് മതിയായ വില ലഭിക്കുന്നുമില്ല. റൈസ്മില്ലുകൾ നെല്ലു വാങ്ങിയാൽ മാന്യമായ വില തരുന്നില്ലെന്നു കർഷകർ പറയുന്നു.
മേഖലയിലെ പല പഞ്ചായത്തുകളിലും കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ കൃഷി ഇറക്കിയെങ്കിലും വൈകാതെ നിലച്ചു. നെല്ലിന് മതിയായ വില ലഭിക്കാത്തതും, ഉത്പാദന ചെലവ് ഏറി നഷ്ടത്തിൽ കലാശിച്ചതുമാണ് സംഘങ്ങൾ നെൽകൃഷി നിർത്താൻ പ്രധാന കാരണം. കൂവപ്പടി പഞ്ചായത്തിലെ വാച്ചാൽ പാടശേഖരം വർഷങ്ങളായി തരിശു ഭുമിയായി കിടക്കുകയാണ്.
നെൽകൃഷിക്കു സർക്കാരിന്റെ സബ്സിഡി വൈകുന്നതും കൃഷിക്കാരെ കൃഷിയിൽ നിന്നു പിൻമാറാൻ പ്രേരിപ്പിക്കുന്നു. തൊഴിലാളികളുടെ കുറവും നെൽകൃഷിക്കു പ്രതിസന്ധിയാണ്. നിലവിലെ തൊഴിലുറപ്പ് തൊഴിലാളികളെ കൃഷിയിടങ്ങളിലേക്ക് ഉപയോഗപ്പെടുത്താൻ സർക്കാർ തയാറായാൽ നിലവിലുള്ള പല സ്ഥലങ്ങളിലെയും നെൽപാടങ്ങൾ വീണ്ടും സജീവമാകുമെന്നും കൃഷിസ്നേഹികൾ ചൂണ്ടിക്കാട്ടുന്നു.
അതിജീവിച്ച് ഒക്കലും മുടക്കുഴയും
ഒക്കൽ സർവീസ് സഹകരണ ബാങ്ക് വർഷങ്ങളായി 25 ഏക്കർ സ്ഥലത്തു നെൽകൃഷി നടത്തുന്നുണ്ട്. 2015 മുതൽ ഈ സംഘം കൃഷി ചെയ്യുന്നുണ്ട്. ഇവർ ഉത്പാദിപ്പിക്കുന്ന നെല്ല് തവിട് കൂടിയ അരിയായും പുട്ടുപൊടി, അവിൽ എന്നിവയാക്കി തരംതിരിച്ചും സൊസൈറ്റിയുടെ ഔട്ട്ലെറ്റുകൾ വഴിയും മറ്റ് സംഘങ്ങൾ വഴിയും വിറ്റഴിക്കുന്നുണ്ട്.
ഒക്കലിലെ കരികുളം, ഓഞ്ഞിലി പാടം എന്നിവിടങ്ങളിലെ 25 ഏക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. ഇതിനായി 20 പേർ ഉൾപ്പെട്ട ടീം രൂപീകരിച്ചിട്ടുണ്ട്. ഇവർ മറ്റു കർഷകർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നു.
മുടക്കുഴ സർവീസ് സഹകരണ ബാങ്ക് ഒന്നര ഏക്കർ സ്ഥലത്ത് കൃഷിയിറക്കിയിട്ടുണ്ട്. രായമംഗലം പഞ്ചായത്തിലെ സർവീസ് സഹകരണ ബാങ്ക് 18 ഏക്കർ സ്ഥലത്ത് കൃഷിയിറക്കിയെങ്കിലും രണ്ടു വർഷം മുന്പ് അത് കർഷകർക്കു തിരിച്ചുനൽകി.
പഞ്ചായത്തിലെ പുഴക്കാട്ട് പാടശേഖരത്തിലാണ് ഇവർ കൃഷിയിറക്കിയിരുന്നത്.
(തുടരും)
അരിമില്ലുകൾ ആവോളം, നെൽപാടങ്ങൾ കാണാനില്ല!
12:19 AM Dec 07, 2022 | Deepika.com