വരാപ്പുഴ: ദേശീയപാത 66ൽ വരാപ്പുഴ പാലത്തിനു സമീപത്തെ പെട്രോൾ പന്പിനു മുന്നിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. വരാപ്പുഴ തേവർക്കാട് പാറമ്മേൽ ഫ്രാൻസിസിന്റെ മകൻ ഡിക്സണ്‍ (44), ചെറിയപ്പിള്ളി കണ്ഠകർണൻ വെളി ചുങ്കത്തറ വീട്ടിൽ ജെയ്മിയുടെ ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു അപകടം. ബിഎസ്എൻഎലിൽ കരാർ ജീവനക്കാരനായ ഡിക്സണ്‍ ഇടപ്പള്ളിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്പോഴായിരുന്നു അപകടം .
വള്ളുവള്ളിയിലെ വീട്ടിൽനിന്നു മകളെ കൊണ്ടുവരാനായി ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന ബിന്ദുവിന്റെ സ്കൂട്ടർ എതിരേവന്ന ഡിക്സന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ തെറിച്ചുവീണു. ഉടൻ നാട്ടുകാർ രണ്ടുപേരെയും ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കു സാരമായി പരിക്കേറ്റ ഇരുവരും തിങ്കളാഴ്ച രാത്രിയോടെ മരിച്ചു.
ചിറയ്ക്കകം നോർത്ത് രണ്ടാം വാർഡ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഡിക്സണ്‍ ഫ്രാൻസിസിന്റെ സംസ്കാരം നടത്തി. ഭാര്യ: ലിജി. മക്കൾ: ഡുവൽ, ദിയ, ഡാനിയ. ബിന്ദുവിന്റെ സംസ്കാരം ഇന്നു നടക്കും. മക്കൾ: ജോബിൻ, ജോൾബി. വള്ളുവള്ളി അറയ്ക്കൽ കുടുംബാംഗമായ ബിന്ദു വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറയ്ക്കലിന്റെ പിതാവിന്റെ സഹോദരപുത്രിയാണ്.
ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
12:19 AM Dec 07, 2022 | Deepika.com