ഓട്ടൻതുള്ളൽ വേദിയിൽ ജഡ്ജസിനെതിരേ കലിതുള്ളൽ
10:48 PM Dec 06, 2022 | Deepika.com
കാഞ്ഞിരപ്പള്ളി: ഓട്ടൻതുള്ളൽ വേദിയിൽ വിധികർത്താവിനെ മാറ്റണമെന്നാവശ്യപ്പെട്ട് രക്ഷാകർത്താക്കളുടെ പ്രതിഷേധം. ഇതേത്തുടർന്ന് ഇന്നലെ രാവിലെ ഒമ്പതിന് തുടങ്ങേണ്ട മത്സരം തുടങ്ങിയത് ഉച്ചകഴിഞ്ഞ്. കലോത്സവ ജഡ്ജിംഗ് വേദിയിൽ ആരോപണ വിധേയനായ കലാമണ്ഡലം നിഖിൽ എന്ന വിധികർത്താവിനെ മാറ്റണമെന്നായിരുന്നു രക്ഷകർത്താക്കളുടെ ആവശ്യം. മലപ്പുറം ജില്ലയിൽ നടന്ന കലോത്സവത്തിൽ കോഴ വാങ്ങിയ വിധികർത്താവാണ് നിഖിലെന്നും ഇയാൾ പഠിപ്പിച്ച വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ടെന്നും രക്ഷകർത്താക്കൾ ആരോപിച്ചു. പരാതികൾ ഉയർന്നതോടെ ജില്ല വിദ്യാഭ്യാസ ഓഫീസറും അധികൃതരും സ്ഥലത്തെത്തി രക്ഷകർത്താക്കളുമായി സംസാരിക്കുകയും വിധികർത്താവിനെ മാറ്റുകയും പകരം കലാമണ്ഡലം മുരളികൃഷ്ണനെ വിധികർത്താവായി തീരുമാനിക്കുകയും ചെയ്തു. ഇതോടെ നിഖിലിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു വിധികർത്താക്കൾ പിൻവാങ്ങി. ഇതോടെ മത്സരം വീണ്ടും വൈകി. അധികൃതർ വിധികർത്താക്കളുമായി വീണ്ടും സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം ആരംഭിച്ചത്.