തൊടുപുഴ: മഹാരാഷ്ടയിലെ നാസിക്കിൽ നടന്ന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, ഹൈജംപ് എന്നീ ഇനങ്ങളിൽ നാലു സ്വർണം സ്വന്തമാക്കി വീട്ടമ്മ താരമായി. മൂന്ന് മക്കളുടെ അമ്മയും ആറു പേരക്കുട്ടികളുടെ വല്യമ്മയുമായ തൊടുപുഴ സ്വദേശി സൂസി മാത്യു (70) വാണ് ട്രാക്കിലെ താരമാകുന്നത്.
കഴിഞ്ഞ വർഷം വാരണാസിയിൽ നടന്ന 65 വയസിനു മുകളിലുള്ളവരുടെ മൂന്നാമത് ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ തൊടുപുഴ അഞ്ചിരി സ്വദേശിയായ സൂസി മാത്യു 200 മീറ്റർ, 400 മീറ്റർ ഓട്ടത്തിലും ഹൈജംപിലും സ്വർണവും, 4x400 മീറ്റർ റിലെയിൽ വെള്ളിയും നേടി ടൂർണമെന്റിലെ ഏറ്റവും മികച്ച വനിത അത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്ന പഴയിടം പി.ജെ. മാത്യുവിന്റെ ഭാര്യയാണ് സൂസി. വിദ്യാർഥിയായിരിക്കുന്പോൾതന്നെ കായികരംഗത്ത് കഴിവ് തെളിയിച്ചിരുന്നുവെങ്കിലും അന്ന് വീട്ടുകാർക്കൊന്നും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനോടു താത്പര്യമില്ലായിരുന്നുവെന്ന് സൂസി പറയുന്നു. അഞ്ച് വർഷം മുൻപാണ് മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിനെക്കുറിച്ച് വായിച്ചറിഞ്ഞത്.
കാര്യമായ പരിശീലനമില്ലാതെ പങ്കെടുത്ത ആദ്യ മത്സരത്തിൽതന്നെ രണ്ട് സ്വർണം നേടിയിരുന്നു. പിന്നീട് പല മീറ്റുകളിലും പങ്കെടുക്കാനായി പോകാറുണ്ട്. ഇപ്പോൾ മുതലക്കോടം ഗ്രൗണ്ടിൽ പരിശീലനവും നടത്തുന്നുണ്ട്. ഇടയ്ക്ക് ഭർത്താവുമൊത്താണ് പരിശീലനം. രണ്ട് തവണ ആലക്കോട് പഞ്ചായത്തിലെ കർഷകശ്രീയായും ലൂസി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കോവിഡ് കാലത്ത് സംഘടിപ്പിച്ച ഓണ്ലൈൻ അടുക്കളത്തോട്ട മത്സരത്തിലും പങ്കെടുത്ത് സമ്മാനം നേടി. ജനുവരിയിൽ ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യൻ മീറ്റിനുള്ള തയാറെടുപ്പിലാണ് സൂസി മാത്യു ഇപ്പോൾ.
പ്രായത്തെ വെല്ലുവിളിച്ച് ട്രാക്കിലെ താരമായി സൂസി മാത്യു
10:23 PM Dec 06, 2022 | Deepika.com