കുറവിലങ്ങാട്: ശബരിമല തീര്‍ത്ഥാടകരടക്കം ആയിരങ്ങള്‍ ഓരോ ദിവസവും ആശ്രയിക്കുന്ന എംസി റോഡ് കാനനപാതയെ തോല്‍പ്പിക്കും. റോഡിന്റെ ടാറിംഗും കടന്ന പച്ചിലപ്പടര്‍പ്പുകള്‍ കീഴടക്കിയിരിക്കുന്ന കാഴ്ചയാണ് കുറവിലങ്ങാട് മേഖലയിൽ. പ്രധാന ടൗണുകളിലൂടെ കടന്നുപോകുന്ന റോഡില്‍ ടൗണുകളിലടക്കം വാഹനയാത്ര മാത്രം നടത്താവുന്ന സ്ഥിതിയാണുള്ളത്.
എംസി റോഡില്‍ പലേടങ്ങളിലും കാല്‍നട യാത്രികര്‍ക്കു നടന്നുപോകാന്‍ സ്ഥലമില്ലെന്നതാണ് സ്ഥിതി. റോഡിന്റെ വശങ്ങളില്നിന്നു പച്ചിലപടര്‍പ്പുകള്‍ കാടുകളായി വളര്‍ന്നിരിക്കുകയാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളൊന്നും റോഡിലേക്കു തിരിഞ്ഞു നോക്കാത്തതിനൊപ്പം പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥകൂടിയായതോടെ കാല്‍നടയാത്രക്കാര്‍ നടുറോഡിലൂടെ നടക്കേണ്ട സ്ഥിതിയാണുള്ളത്.
റോഡ് കാടുകയറുമ്പോള്‍ ശുചീകരണയജ്ഞവുമായി വിവിധ ക്ലബുകളും സംഘടനകളുമൊക്കെ രംഗത്തെത്താറുണ്ടെങ്കിലും ഈ മേഖലയില്‍ ഇപ്പോള്‍ അതും കാണാനില്ലെന്നതാണ് സ്ഥിതി. എംസി റോഡിലെ വഴിവിളക്കുകള്‍ പലേടത്തും മിഴിയടച്ച സ്ഥിതിയിലാണ്. ഇതോടെ കാല്‍നടയാത്രക്കാര്‍ക്കു സന്ധ്യ മയങ്ങിയാല്പിന്നെ റോഡിലിറങ്ങാന്‍ പേടിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകേണ്ടിയിരിക്കുന്നു.
എംസി റോഡെന്നാല്‍ കാനന പാതയോ?
10:16 PM Dec 06, 2022 | Deepika.com