കണ്ണൂർ: വീടുകളിലെത്തി മൃഗങ്ങളെ ചികിത്സിക്കാനായി മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ച സഞ്ചരിക്കുന്ന ടെലി വെറ്ററിനറി സംവിധാനത്തിന്റെ സേവനം മലയോര മേഖലയിലേക്ക് എത്തുന്നില്ല. കണ്ണൂർ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ മാത്രമാണ് ഇതിന്റെ സേവനം ഉപകാരപ്പെടുന്നത്. മലയോര മേഖലകളിലാണ് ഏറ്റവും കൂടുതൽ ക്ഷീര കർഷകരുള്ളത്.അടിയന്തര വെറ്ററിനറി സേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുകയെന്നതാണ് സഞ്ചരിക്കുന്ന ടെലി വെറ്ററിനറിയുടെ ലക്ഷ്യം. എന്നാൽ നിലവിൽ ഉൾനാടൻ പ്രദേശങ്ങളിലുള്ളവർ പശു ഉള്‍പ്പെടെയുള്ള വലിയ മൃഗങ്ങള്‍ തളര്‍ന്നുവീഴുകയോ കിടപ്പിലാകുകയോ ചെയ്താല്‍ വലിയ തുക ചെലവാക്കി പ്രത്യേകം വാഹനം ഏർപ്പെടുത്തി ആശുപത്രിയിലെത്തിച്ച് ചികിത്സിക്കേണ്ടുന്ന ഗതികേടാണ്.
ടെലി വെറ്ററിനറി യൂണിറ്റിന് 2021 സെപ്റ്റംബറോടെ പ്രവർത്തനം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ ജൂണോടെയാണ് തുടക്കമായത്. കണ്ണൂർ, എറണാകുളം ജില്ലകളിലാണ് ടെലി വെറ്ററിനറി സംവിധാനത്തിന്റെ ഉദ്ഘാടനം നടന്നിരുന്നത്. 1.1 കോടി രൂപയാണ് വാഹനത്തിന്റെ ചെലവ്. അത്യാവശ്യ ലാബ് സംവിധാനവും കിടന്നുപോയ മൃഗങ്ങളെ ലിഫ്റ്റ് ചെയ്യാനുള്ള സംവിധാനമുള്പ്പെടെയുള്ളതാണ് ഈ യൂണിറ്റ്. വിദഗ്ധ ചികിത്സയ്ക്കായി മറ്റു ഡോക്ടര്‍മാരെ റഫര്‍ ചെയ്താല്‍ അവിടെ മൃഗങ്ങളെ കൊണ്ടുപോയി ചികിത്സിച്ച് കര്‍ഷകരെ തിരിച്ചേല്‍പ്പിക്കുന്നതാണ് രീതി. ആധുനിക ഉപകരണങ്ങളായ പോർട്ടബിള്‍ എക്സ്റേ യൂണിറ്റ്, ടെലി മെഡിസിന് സോഫ്റ്റ്വെർ, വീണുപോയ കന്നുകാലികളെ ഉയർത്തുന്നതിനുളള ക്രെയിന്‍ സംവിധാനം തുടങ്ങിയവയാണ് ഇതിൽ ഒരുക്കിയിരുന്നത്. കിടപ്പിലായ മൃഗങ്ങളെ എഴുന്നേൽപ്പിക്കാനുള്ള സജ്ജീകരണങ്ങളും വാഹനത്തിലുണ്ട്. എന്നാൽ, ക്ഷീരകർഷകർ ഏറെയുള്ള മലയോര മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റ് സേവനം മലയോരത്തില്ല
12:56 AM Dec 06, 2022 | Deepika.com