കണ്ണൂര്‍: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുക, അടിച്ചമര്‍ത്തല്‍ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുമായി ഇന്നുമുതല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരണ ജാഥ നടത്തും.
ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തിലാണ് രണ്ടുദിവസങ്ങളിലായി പ്രചാരണ ജാഥ നടത്തുന്നത്. വിഴിഞ്ഞത്ത് അദാനി പോര്‍ട്ട് നടത്തുന്ന തുറമുഖ നിര്‍മാണ പ്രവൃത്തി നിര്‍ത്തിവച്ച് കടല്പരിസ്ഥിതിക്കും തീരദേശത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും അത് സൃഷ്ടിച്ചിരിക്കുന്ന ആഘാതങ്ങൾ മത്സ്യത്തൊഴിലാളികള്‍ നിര്‍ദേശിക്കുന്ന വിദഗ്ധരെകൂടി ഉള്‍പ്പെടുത്തി പഠിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തെ പിന്തുണച്ചാണ് പ്രചാരണജാഥ സംഘടിപ്പിക്കുന്നത്.
ഇന്നു രാവിലെ ഒന്‍പതിന് തലശേരി ചാലില്‍ പള്ളി പരിസരത്ത് മോൺ. ക്ലാരന്‍സ് പാലിയത്ത് ഉദ്ഘാടനം ചെയ്യും. ജാഥ ഏഴിന് വൈകുന്നേരം ആറിന് പയ്യന്നൂരില്‍ സമാപിക്കും.
11 ന് ശംഖുമുഖത്ത് നടക്കുന്ന സമര സംഗമത്തില്‍ ജില്ലയില്‍നിന്ന് 25 പേരെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു. അടിച്ചമര്‍ത്തല്‍ നീക്കം ഉപേക്ഷിക്കണമെന്നും നിരപരാധികള്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും കണ്ണൂരില്‍ നടന്ന യോഗം ആവശ്യപ്പെട്ടു. ആന്റണി നൊറോണ, രതീഷ് ആന്റണി, ഡോ. ഡി. സുരേന്ദ്രനാഥ്, സാദിഖ് ഉളിയില്‍, വിനോദ് പയ്യട, എം. സുല്‍ഫത്ത്, മേരി ഏബ്രഹാം, അഡ്വ. ബിനോയ് തോമസ്, എന്‍. സുബ്രഹ്മണ്യന്, കെ.പി. സജി, അനൂപ് ജോണ്‍, പി.ടി. ഭാസ്കരന്, കെ.എം. വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
വിഴിഞ്ഞം: പ്രചാരണജാഥ ഇന്നു മുതല്‍
12:56 AM Dec 06, 2022 | Deepika.com