തൃക്കരിപ്പൂര്‍: ഭക്ഷണം കഴിക്കാനിരിക്കവേ ഒരു ഫോണ്‍കോളില്‍ വീട്ടില്‍നിന്നിറങ്ങിയ യുവാവിന്റെ ദാരുണ മരണത്തിന്റെ ഞെട്ടലിലാണ് വയലോടി ഗ്രാമം. വീടിനടുത്തുള്ള ചതുപ്പിലാണ് പ്രിജേഷിന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയത്.
ഫോണ്‍കോള്‍ വന്നയുടനെ അമ്മയോട് മത്സ്യം വറുത്ത് വയ്ക്കാനാവശ്യപ്പെട്ട് വേഗം വരാമെന്നു പറഞ്ഞ് ഇറങ്ങിയതായിരുന്നുവെന്ന് സഹോദരന് പ്രിയേഷ് പറഞ്ഞു. രാത്രി വൈകുവോളം തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.പ്രദേശത്ത് വലിയ സൗഹൃദവലയമില്ലെങ്കിലും എല്ലാവരുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ജോലി ആവശ്യാര്‍ത്ഥം പയ്യന്നൂരും പരിസരത്തുമാണ് കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത്. ഒരാഴ്ച മുമ്പ് പ്രദേശവാസികള്‍ക്കൊപ്പം പഴനിക്ക് യാത്രപോയിരുന്നു.
കാസര്ഗോഡുനിന്നെത്തിയ പോലീസ് നായ പ്രിജേഷിന്റെ വീട്ടുവരാന്തയില്‍നിന്ന് വയലോടി ചെറിയ ചാലിനോടു ചേര്‍ന്ന് തെക്കുഭാഗത്തെ കൈപ്പാടിലേക്കാണു പോയത്. 500 മീറ്റര്‍ അകലെ കൈക്കോട്ടുകടവുമായി ബന്ധിപ്പിക്കുന്ന ചെറിയ പാലത്തിനു സമീപം വരെ എത്തി നില്‍ക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റിനുശേഷം കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. വൈകുന്നേരം 6.30 ഓടെ സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു.
യുവാവിന്റെ മരണത്തിന്റെ ഞെട്ടലില്‍ വയലോടി ഗ്രാമം
12:56 AM Dec 06, 2022 | Deepika.com